2018, ഫെബ്രുവരി 14, ബുധനാഴ്‌ച

മഴ

മഴ
ജനിക്കുന്നത്
കനിവുണങ്ങിയ പുഴകളെ നോക്കി
മരങ്ങളുറക്കെ കരഞ്ഞിട്ടാവാം

മഴ
കരയുന്നതോ
വിത്തുകളുടെ വീർപ്പുമുട്ടുന്ന
പേറ്റുനോവോർത്തിട്ടും....

മഴ
ചിരിക്കുന്നുണ്ട്
ഇലകളുടെ നൃത്തം നുകർന്നും നുണഞ്ഞും

മഴ
വിതക്കുന്നതും
പിന്നെ കൊയ്യുന്നതും
മണ്ണാൽ കുളിപ്പിച്ച കവിതകൾ മാത്രം

മഴ
ചൊല്ലുന്നു നമ്മോട്
മരങ്ങളെ പോറ്റുവിൻ
മഴുവാൽ കൊല്ലാതെയെന്ന്

മഴ
മരിക്കു മിനിയൊരിക്കൽ
മനുഷ്യനൂട്ടിയുറപ്പിച്ച
മഴുവിന്റെ വായ്തല കൊണ്ട
മുറിവുണങ്ങാത്ത മരണം....

2014, ഡിസംബർ 2, ചൊവ്വാഴ്ച

മടക്കം ......

പ്രവാസത്തിന്റെ 
പത്തൊന്പതാണ്ടുകൾ 
പെയ്തു നനഞ്ഞ കണ്ണീർ കിടക്ക 
പൊള്ളുന്ന വെയിലു കാണിച്ച്  
ഉണക്കിയെടുക്കണം 

മരണം മണക്കുന്ന 
വരണ്ട 'കല്ലു'കൾക്കിടയിൽ 
സമൃദ്ധിയുടെ കവിത തിരഞ്ഞ്
മഞ്ഞളിച്ച കണ്ണുകളിലിത്തിരി 
പച്ചപ്പ്‌ കോരിയൊഴിക്കണം....

കാത്തു കാത്തിരിക്കേ 
കണ്ണുറങ്ങിപ്പോയ ഉമ്മയുടെ  
നിലാവ് പൂക്കുന്ന ഖബറിൽ 
കണ്ണുണങ്ങാത്ത 'ദുആ'യുമായി  
കനിവോടെ കാവലിരിക്കണം 

'ഹിന്ദി'യെന്ന വിളിപ്പേര് മായ്ക്കാൻ
'ഇപ്പച്ചിയേ ....' ന്നു 
നീട്ടി വിളിക്കുന്ന മക്കളോടൊപ്പം  
ഗൾഫ്  'ശുഹദാ' ക്കളുടെ 
കഥ പറഞ്ഞിരിക്കണം ....

കെട്ടിനിർത്തിയ കണ്ണീരുറവയെ 
മഞ്ഞുറഞ്ഞൊരു പുൽനാംബെടുത്ത് 
തഴുകിയും തലോടിയും 
തുറന്നൊഴുക്കി 
തിരമാല തീർക്കണം   

വാക്കുകൾ കിട്ടാതെ 
വഴി മുടങ്ങിപ്പോയ 
വരികളോർത്തു ചൊല്ലി 
അനാഥ  'ജിന്നു' കളെ 
കവിത വിളമ്പി വിരുന്നൂട്ടണം 

പിന്നെ .......
മലക്കുകൾ പെയ്തിറങ്ങുന്നൊരു രാവിൽ
ഉറക്കെ യുറക്കെ 'കലിമ' ചൊല്ലി 
പതുക്കെപ്പതുക്കെ പറന്നുയർന്ന്  
ഉമ്മയുറങ്ങുന്ന നിലാവിലേക്ക് 
വിശുദ്ധരോടൊപ്പം വിരുന്നു പോവണം .....

2014, നവംബർ 26, ബുധനാഴ്‌ച

പപ്പടം




ചവിട്ടി ക്കുഴച്ചിട്ടും 
ഉരുട്ടി പ്പരത്തീട്ടും 
കലി തീരാതെ 
തീ പൊള്ളിച്ച് 
കടിച്ച് തിന്നുമ്പോഴാണ് 
അവനോര്‍ത്തത്
"സിന്ധൂ" ന്റെ പപ്പടത്തിന്
പഴയ രുചിയില്ല


ടിപ്പർ



കുഞ്ഞു ന്നാളിൽ 
ബസ്സിലിരുന്ന് 

കാഴ്ചകൾ നുണയുമ്പോൾ  
പിറകോട്ടോ ടിയിരുന്ന
മലകളും മരങ്ങളും 
ഇന്നെന്തേ 
ടിപ്പറിൽ കയറി
മുന്നോട്ടോടുന്നു ......?!!


2014, നവംബർ 16, ഞായറാഴ്‌ച

ഉമ്മയില്ലാത്ത വീട്

ഉമ്മയില്ലാത്ത വീട്
ഉണങ്ങിയ മരങ്ങൾ പോലെ
ഉടഞ്ഞ കല്ലുകൾ പോലെ...
ഉരിയാടലുകൾ നിലച്ച
ഉറവ വറ്റിയൊരു കാട്

ഒരു കൊല്ല മായില്ലേ....?
ഓനെന്താ വരാത്തതിനിയുമെന്ന
ഒറ്റച്ചോദ്യം കൊണ്ട്
ഓർമകളെ തിരിച്ചു കൊണ്ടുവരാൻ
ഒരാളില്ലാതെ പോയ
ഒച്ച നഷ്ടപ്പെട്ടൊരു കൂട്
കവിളിലൊരു മുത്തം പകര്‍ന്ന്
കണ്ണ് നിറഞ്ഞിറങ്ങുമ്പോള്‍
കോജ രാജാവേ , ന്റെ കുട്ടീനെ
കാക്കണേ ന്നും പറഞ്ഞ്
കൂട്ടിപ്പിടിച്ച് കരയുന്ന
കനിവുള്ളൊരു കരളായിരുന്നു
ഉമ്മയില്ലാത്ത വീട്ടില്‍
ഉറങ്ങിപ്പോയൊരു മുസ്ഹഫും
ഉറക്കം പോയൊരുപ്പയും
ഉള്ളകം പൊള്ളി പ്പനിച്ച്
ഉമ്മയുടെ മണം തിരയുകയാണ്

ഗ്രീൻ ടീ

സൌഹൃദത്തിന്റെ മധുരം പകർന്ന   
കട്ടൻ ചായയിൽ നിന്നും 
ഒറ്റപ്പെടലിന്റെ കൈപ്പുറയുന്ന 

'ഗ്രീൻ ടീ' യിലേക്ക് 
വഴി മാറുമ്പോൾ 
അനാഥ മായിപ്പോകുന്നത് 
ഉണങ്ങിയ പരിപ്പ് വടകൾ മാത്രമല്ല
ഒരു ജനത നെഞ്ചോടു ചേർത്ത
വിപ്ലവ ബോധം കൂടിയാണ്

2014, ഏപ്രിൽ 20, ഞായറാഴ്‌ച

കണി വെള്ളരി


കണികണ്ട്
കണ്ണെടുക്കും മുന്നേ 
കെട്ടു പോയ 
കണി വെള്ളരിയാണ് 
കൃഷിയിലും ഒരു കെണിയുണ്ടെന്ന് 
കാതിലോതിയത് ...

2014, മാർച്ച് 31, തിങ്കളാഴ്‌ച

പഴം പാട്ട്


പാടം നികത്തി
പതിരു നട്ടവര്‍
പതിവു വിള യില്ലെന്ന
പരാതി പറയുന്നു

പുര പൊളിച്ച്
പുറംമോടി തീര്‍ത്തവര്‍
പുറം പോള്ളുന്നെന്ന
പഴം പാട്ട് പാടുന്നു

തെരഞ്ഞെടുപ്പ്



തിരഞ്ഞ് കുത്തി 
തെരഞ്ഞെടുത്താല്‍ 
തിരിഞ്ഞു കുത്തി 
തുരന്നു തിന്നാന്‍ 
തിരക്ക് കൂട്ടും 
തുരപ്പന്മാരെ
തരം തിരിക്കാനൊരു
തെരഞ്ഞെടുപ്പ് .....!!

2014, ജനുവരി 25, ശനിയാഴ്‌ച

ലോട്ടറി


ഇന്നെനിക്കു
ലോട്ടറി യടിക്കണേ...
എന്ന് ഉച്ചത്തില്‍ പ്രാര്‍ഥിച്
പുറത്തിറങ്ങുമ്പോള്‍
കൈ നീട്ടിയ ഭിക്ഷക്കാരനോട്
"പോയി വല്ല തൊഴിലും ചെയ്യെടോ"
എന്ന് കയര്‍ക്കുന്നത് കേട്ടാണ്
ദൈവം പൊട്ടി ചിരിച്ചത് 

2014, ജനുവരി 21, ചൊവ്വാഴ്ച

'വര്‍ത്തമാനം'


നീട്ടിത്തന്ന കൈകളെല്ലാം
കാതോര്‍ത്തത്‌
'ഭൂതകാല'ത്തിന്റെ
നഷ്ട സ്വപ്നങ്ങളും
'ഭാവി'യുടെ
ലാഭക്കണക്കുമായിരുന്നു

ഫലം തിരയുന്ന
കണ്ണുകളില്‍ മാത്രം
നിറഞ്ഞുനിന്നു
വീട്ടില്‍ വിശന്നുറങ്ങുന്ന
കുഞ്ഞുങ്ങളുടെ
വരണ്ട 'വര്‍ത്തമാനം' 

2014, ജനുവരി 10, വെള്ളിയാഴ്‌ച

കടല്‍

എത്ര കോരിയിട്ടും 
തീരാത്തതെന്തെ ന്ന് 
നടുക്കടലിലെത്തിയ 
മുക്കുവന്ന് കൌതുകം 

എത്ര വാരിയിട്ടും 
തൂരാത്തതെന്തെ ന്ന്
കുടവയര്‍ ചൂണ്ടി
കടലിന്റെ മറു ചോദ്യം 

ചേമ്പില



കാടും കടലും
കുടിച്ചു തീര്‍ത്തൊരു
പേമാരിയെ
കാത്തു വെച്ചതൊരു
കുഞ്ഞു ചേമ്പില മാത്രം 

2014, ജനുവരി 7, ചൊവ്വാഴ്ച

കവിത


കവിത .....
...................
നേര്‍ കാഴ്ച കാണാതെ
ഉള്‍കാഴ്ച തിരയുന്ന
കണ്ണ് പൊട്ടന്മാരുടെ
കലമ്പല്‍ 

വികസനം


വികസനം
.................... 
കാല്‍ നനയുന്ന 
ഇടവഴിയില്‍ നിന്നും 
ഉടല്‍ പൊള്ളുന്ന 
'പെരുവഴി' യിലേക്ക്

മൂന്ന് 'ജീര്‍ണ' ലിസങ്ങള്‍

ജേര്‍ണലിസ്റ്റ് 
-------------
കട്ടന്‍ ചായയുടെ
'മുഹബ്ബത്തി'ല്‍
ലവ് ജിഹാദിന്റെ
കൊടുങ്കാറ്റ് തിരയുന്നവന്‍


വിപ്ലവം 
-------------
ഉണങ്ങിപ്പോയ
പരിപ്പു വടകള്‍ തിന്നാണ്
'വിപ്ലവ'ത്തിന്റെ
പല്ലുകള്‍ മുഴുക്കെ
കൊഴിഞ്ഞു പോയത്


പുക   
--------------
ആഞ്ഞു വലിച്ചിട്ടും
'പുക'യായി
വെളുത്തു പോയ
സ്വപ്നങ്ങള്‍ക്ക്
കാല്‍ ചുവട്ടില്‍
അന്ത്യ കൂദാശ

2014, ജനുവരി 4, ശനിയാഴ്‌ച

കുളക്കോഴി


ഊറ്റി യെടുത്ത്
കുപ്പിയിലടച്ച്
താഴിട്ടു പൂട്ടിയ
പുഴകളെ യോര്ത്തു
ഞാന്‍ കരഞ്ഞത്
തൊണ്ട വരണ്ട്
കരയുന്ന കുള ക്കോഴിക്ക്
രണ്ടിറ്റു കണ്ണീരെങ്കിലും
ദാഹ ജലമായി
പകര്‍ന്നു നല്കാനാണ് 

2013, ഡിസംബർ 28, ശനിയാഴ്‌ച

ഫ്രീക്


നരച്ച പുരികങ്ങള്‍
ഒട്ടും 'ഫ്രീക'ല്ലെന്ന്
ഒളിച്ചോടുമ്പോള്‍
'കാഴ്ച്ച' യുടെ ന്യായം

ഇരുമ്പ് മതിലില്‍
ചില്ലു പതിച്ച് 
'ഫ്രീക്' ആകാമെന്ന്
 തൂങ്ങിയ കണ്ണുകള്‍ 

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

ഇടത്തും വലത്തും


അച്ചന്‍
'ഇടതാ'ണെന്ന് കേട്ട്
അമ്മ പറഞ്ഞു
"ന്റെ ഇടങ്ങേറു തീരൂല്ല"

മകന്‍
'വലതാ' ണെന്നു കേട്ട്
അമ്മ ചിരിച്ചു
"വല്ലാത്തൊരു ജന്മം തന്നെ"

ഇടതും
വലതും ചേര്‍ന്ന്
മകള്‍ക്ക് കൊടി പുതപ്പിച്ചപ്പോഴാണ്
അമ്മ "ചൂലെ"ടുത്തത് 

2013, ഡിസംബർ 26, വ്യാഴാഴ്‌ച

ഡിസ്പോസിബിള്‍


ഡിസ്പോസിബിള്‍ കാലത്തെ
നിറമുള്ള പ്രണയത്തിന്
എ ടി എം കാര്ഡിന്റെ
അഴകെങ്കിലും
ഒരു സിം കാര്ഡിന്റെ
ഭാരം മാത്രം
............................................

നമ്മുടെ പ്രണയം
തൊട്ടാവാടിയുടെ
ഇലപോലെ വാടുന്നതും 
മുള്ളു പോലെ
ചെറുതു മായിരുന്നു
കാലം ചവിട്ടി ഞെരിച്ചിട്ടും
എങ്ങിനെയാണത്
വാടാതെ
ഹൃദയത്തില്‍ ആഴ്ന്നിറങ്ങി
ഇന്നും പച്ച യുണങ്ങാത്ത
മുറിവായത് ...??!!

അകത്തും പുറത്തും


അകത്ത്
ഒറ്റു കാശിന്റെ
ആര്‍ഭാടത്തില്‍
അണിയിച്ചൊരുക്കിയ
അടുക്കളയില്‍

ഉന്മത്തരായി 
ഉപ്പ് നുകരുമ്പോള്‍
വിളമ്പാനിരിക്കുന്ന
അത്താഴ വിഭവങ്ങളില്‍
അത്ഭുതം കൂറി
ശിഷ്യന്മാര്‍

പുറത്ത്
യൂദാസിന്റെ
കൊട്ടാര മുറ്റത്ത്
ചമയിച്ചൊരുക്കിയ
പുല്‍കൂട്ടില്‍
തണുത്ത് വിറച്ച്
ഉപേക്ഷിക്കപ്പെട്ട
ഉണ്ണിയേശു  

2013, ഡിസംബർ 25, ബുധനാഴ്‌ച

വെറുതെ മൂന്നു പേര്‍


ഉള്ളില്‍
ഒന്നുമില്ലെങ്കിലും
എന്നും
കൂടെയുണ്ടാവും
പ്രതാപ കാലത്തിന്റെ
ചൂരൊടുങ്ങാത്ത
ഒരു പേഴ്സ്
..................................

 പൊങ്ങച്ചത്തിന്റെ
മുഷിഞ്ഞ
കീശയിലിരുന്ന്
നാറുന്നുണ്ട്
കടലാസ് കാണാതെ
മഷിയുണങ്ങി മരിച്ച
പൊന്നു പൂശിയ
പേനയുടെ ജഡം
..................................

ആറ്റി ക്കുറുക്കിയ
ആയുസ്സും പേറി
മരണത്തിന്റെ
മാളത്തിലേക്ക്
കുതിച്ചോടുമ്പോള്‍
വാച്ചിനും
ഹൃദയത്തിനും
ഒരേ താളം

2013, ഡിസംബർ 23, തിങ്കളാഴ്‌ച

പരാതി


നിന്റെ
അശ്രദ്ധ കാരണം
അലിഞ്ഞു തീരുന്നത്
എന്റെ ജീവിതമാണെന്ന്
മഷിത്തണ്ടിന്റെ
പരാതി

2013, ഡിസംബർ 22, ഞായറാഴ്‌ച

പോസ്റ്റ്‌ കാര്‍ഡ്



പൊതിഞ്ഞു വെച്ച
പകയും
വിഷം പുരട്ടിയ  
വാക്കും
കൂട്ടിനില്ലാത്തവര്‍ക്ക്
സൌഹൃദത്തെ
ഓര്‍മപ്പെടുത്താന്‍
ഒരു മഞ്ഞ ക്കാര്‍ഡ് 

2013, ഡിസംബർ 21, ശനിയാഴ്‌ച

പരോള്‍


സുഗന്ധം
പെയ്തിറങ്ങിയ
വസന്ത കാലത്ത്
മിതവാദ ത്തിന്റെ
വിരിപ്പാക്കി
വാരിപ്പുണര്‍ന്നവര്‍
തന്നെയാണ്
വെറുപ്പിന്റെ
ഉഷ്ണ കാലത്ത്
തീവ്രവാദ ത്തിന്റെ
ചാപ്പ കുത്തി
തുറുങ്കില്‍ തള്ളിയത് ....

നിരപരാധി യെന്നറിഞ്ഞിട്ടും
നിറ യൗവനം മരിച്ചിട്ടും
മരം കോച്ചുന്ന
ശൈത്യകാലത്തെ
കാത്തിരിക്കേണ്ടി വന്നു
ഒരു പരോളെങ്കിലും
പതിച്ചു കിട്ടാന്‍