2013, ജനുവരി 29, ചൊവ്വാഴ്ച

ആപ്പിള്‍


ആദാമിനെന്ന പോലെ
'ആപ്പിളി'ല്‍ ഇന്നും 
ആര്‍ത്തിയുടെ അടയാളവും 
അതിരു ലംഘനത്തിന്റെ 
അറിയിപ്പുമുണ്ട്‌ ......

പരിധിക്കപ്പുറം 
പ്രലോഭനങ്ങളുടെ 
പൊയ് മുഖം മറച്ച് 
പൊരി വെയില് ചൂണ്ടി 
പെരുമഴ യെന്നെഴുതുന്ന 
പുത്തന്‍ പഠിപ്പിന്റെ 
പര്‍ണ്ണശാല യുണ്ട് ....

കാഴ്ച്ചകള്‍ക്കിപ്പുറം 
കാപട്യങ്ങളുടെ 
കന്മതിലുയര്‍ത്തി 
കണ്ണുണങ്ങാത്ത കാഴ്ചകളെ 
കുത്തിയുടക്കുന്ന 
കൂര്‍പ്പും കൂരമ്പുമുണ്ട് ...

ചൂണ്ടാണി വിരലില്‍ 
ചൂണ്ടകള്‍ കെട്ടി 
ചെറുമീനിനെ ഇരകോര്‍ത്തൊരുക്കി 
ചുഴി യാഴങ്ങളില്‍ 
ചെന്ചായം തിരയുന്ന 
ചുവന്ന കണ്ണുകളുണ്ട് .....

കടും കാഴ്ചകളുടെ 
കൗതുകപ്പുര കണ്ട് 
കൂരിരുട്ടിലൊളിച്ച 
കറുത്ത കുമിളകള്‍ 
കൂട്ടാക്കി ത്തുഴയുന്ന 
കുഞ്ഞു ബാല്യങ്ങളുണ്ട് ..

ചരിത്ര ശേഷിപ്പിന്‍റെ
ചിതല്‍ പുറ്റിനുള്ളില്‍
ചുരുണ്ടുറങ്ങുന്ന അധിനിവേശം
ചന്തമുള്ളോരാപ്പിള്‍
ചൂണ്ടയില്‍ കൊരുത്ത്
ചിന്തയില്‍ നഞ്ഞൊഴിക്കുന്നുണ്ട് ...

2013, ജനുവരി 27, ഞായറാഴ്‌ച

ബശ്ശാര്‍ അസദിനോട് രണ്ട് വാക്ക്...


രുധിര മൊഴുകുന്ന
തെരുവിലൂടെ
രഥമുരുട്ടി പ്പായുന്ന
ബശ്ശാര്‍ അസദിനോട്
രണ്ടു വാക്ക്...

രാജ്യവും
രാജാധിപത്യവും
രണ്ടാനമ്മ നല്‍കിയ
'രഹസ്യ തീറെന്ന'പോലെ
രാത്രി ചാരന്മാര്‍
രചിക്കുന്ന കഥകള്‍ കേട്ട്
രണ ഭൂമിയിലെ
രോദനങ്ങള്‍ ചവിട്ടിയരച്ച്
ഇളം ചോരയുടെ
മണം കുടിച്ചു  നീ
കുതിച്ചു പായുന്നത്
ഉടലും തലയും
രണ്ടായിപ്പിരിയുന്ന
സ്വാച്ചാധിപതികളുടെ
ഇരുണ്ട പാതയിലേക്ക്
തന്നെയാണ്,

പൈതങ്ങളെ
പച്ചയില്‍ ചുട്ടൊടുക്കിയും
പെണ്ണുങ്ങളെ നിന്ദ്യരാക്കി
പട്ടിണിയില്‍ മരിക്കാന്‍ വിട്ടും
പോരാട്ടങ്ങളെ
പൊളിച്ചടുക്കാമെന്നത്
ഫറോവയോടെന്ന പോലെ നിന്നോടും
നിന്റെ ചാരന്മാര്‍ പറഞ്ഞത്
കള്ളമാണെന്നറിയിക്കുന്ന
ഒരു ദൂത്
ഹലബി*ന്‍റെ തെരുവില്‍
തിളയ്ക്കുന്ന ചോരയിലൂടെ
ദിമശ്ഖി*ലെ
നീ കുളിര് കായുന്ന
ഒളിത്താവളം നോക്കി
കുതിച്ചു പായുന്നുണ്ട്‌

ഫറോവ മുങ്ങിയ വഴിയും
ഖദ്ദാഫി വീണ കുഴിയും
മുബാറക്കിന്റെ മുള്‍ കിരീടവും
നിനക്ക് മതിയാവില്ല,
നിന്റെ തൊണ്ടയില്‍
നിനക്കായി കൊരുത്തു വെച്ച
അണ മുറിയാത്ത രോദനങ്ങള്‍
പൊട്ടിയൊഴുകുന്നതും കാത്ത്
അണയാത്തൊരഗ്നികുണ്ഡം
അടുത്ത പ്രഭാതത്തില്‍
നിന്നെക്കാത്തെരിയുന്നുണ്ട് 

2013, ജനുവരി 26, ശനിയാഴ്‌ച

പച്ചപ്പ്‌


പെരുവഴിയില്‍ 
പടര്‍ന്ന് 
പൊരിവെയിലില്‍ 
പന്തലൊരുക്കിയ 
പേരാലിനെ 
പറിച്ചെടുത്ത് 
പുതുപണത്തിന്റെ 
പെരുമ പറയാന്‍ 
പൂമുഖത്തില്‍ 
പ്രതിഷ്ടിച്ച 
പ്ലാസ്റ്റിക് പാത്രത്തില്‍ 
പൂട്ടിയിടുമ്പോഴും 
പറഞ്ഞത് 
പ്രകൃതിയുടെ 
പച്ചപ്പിനെ 
പടരാനനുവദിക്കുക 
(എന്നായിരുന്നു)

2013, ജനുവരി 22, ചൊവ്വാഴ്ച

ത്വാഹാ റസൂല്‍


ത്വാഹാ റസൂലിനെ 
കണ്‍ പാര്‍ക്കുവാന്‍ 
ത്വാഹിറിന്‍ ജീവിതം 
തേടുന്നു ഞാന്‍ ...

ഉമ്മുല്‍ ഖുറായിലെ 
ണ്‍ കൂരയില്‍ 
ഉമ്മത്തിനോമന 
ത്തിങ്കളായോര്‍ ...

കണ്ണിലും കാതിലും 
കുളിരേകുവാന്‍ 
ത്വാഹ തന്‍ തോഴനായ്‌ 
തഴുകുന്നു ഞാന്‍ ...

പുണ്യമാം ജീവിതം 
പെയ്തുര്‍ത്തീ
യഥ് രിബിന്‍ 
യശ്ശസ്സുയര്‍ത്തിയോവര്‍... 

കാരുണ്യ ദ്വീപിലെ 
മുത്തൊളിയേ 
മുത്തുവാന്‍ മോഹിക്കും 
മന മാണു ഞാന്‍ ...

ജീവിത യാത്രയില്‍ 
നേര്‍ വഴിക്കായ് 
ജീവന്റെ ജീവനെ 
വഴിയാക്കി ഞാന്‍...

ആത്മ ഹര്‍ഷത്തിന്റെ 
അറിവാണവര്‍ 
ആശകള്‍ വിരിയുന്ന 
വഴിയാണവര്‍ ...

ആബാല വൃദ്ധര്‍ക്കും 
അലിവായവര്‍ 
അണുവോള മന്യായം 
അരുളാത്തവര്‍ ...

മാനവര്‍ക്കെല്ലാം 
മോക്ഷമേകാന്‍ 
മേലാളനായുള്ള 
നാഥന്‍ കൃപാ ...

പുണരട്ടെ ഞാനെന്‍റെ 
തിരു ദൂതരെ 
പുണ്യമായ് പെയ്തൊരു 
പൂമേനിയേ ...

പാടട്ടെ ഞാനെന്റെ 
പൂങ്കരളാം 
പുണ്യ രസൂലിന്റെ 
പോരിശകള്‍ .......

2013, ജനുവരി 21, തിങ്കളാഴ്‌ച

പരാന്ന ഭോജികള്‍

                                               ( പ്രവാസിവര്‍ത്തമാനത്തില്‍ 3-10-2013ന് പ്രസിദ്ധീകരിച്ചത്  


ആലസ്യം നടിച്ച് 
അനങ്ങാതിരിക്കും 
അവസരം പാര്‍ത്ത് 
അടിവേരറുക്കും 

ഇരയെ തിരഞ്ഞ് 
ഇറയാടാറില്ല 
ഇഷ്ടം പകര്‍ന്നവരെ 
ഇരയാക്കി മാറ്റും 

ഊറ്റം നടിക്കാതെ 
ഉയരം മറക്കും 
ഊറ്റിക്കുടിക്കാന്‍ 
ഉറക്കം നടിക്കും 

കണ്ണീരൊലിപ്പിച്ച് 
കള്ളം ചമക്കും 
കാപട്യ മോതി 
കരണ്ടു തിന്നും 

വട്ടം പിടിച്ച് 
വാരി പ്പുതക്കും 
വേദന നല്‍കാതെ 
വേരുകള്‍ താഴ്ത്തും 

മകനെന്നു കരുതി നീ 
മടിത്തട്ടൊരുക്കി 
മധുരം നിലച്ചതും 
മരണം വിധിച്ചവന്‍ 

2013, ജനുവരി 20, ഞായറാഴ്‌ച

യുദ്ധം കിനാവ് കാണുന്നവര്‍


പകിട്ടു പോയ 
ചെങ്കോലും കിരീടവും 
കൈവിട്ടു പോവാതിരിക്കാന്‍ 
പടയാളിയുടെ ചോര 
പണയം പറഞ്ഞും 
പകിട കളിക്കാന്‍ 
പ്രജാപതി 
കളമൊരുക്കുന്നുണ്ട് 

ഇളകാന്‍ തുടങ്ങിയ 
ഇരിപ്പിടങ്ങളില്‍ 
ദേശഭക്തിയുടെ ലേബല്‍ പതിച്ച 
ലാടതൈലം പൂശി 
കരുത്തു കൂട്ടാമെന്ന് 
പാണന്മാര്‍ പാടി നടക്കുന്നത് 
പ്രജാപതിയും 
മൂളിപ്പാടുന്നുണ്ട് 

ഇരമ്പിത്തുടങ്ങിയ 
ഇളം മനസ്സുകളെ 
ഇരുട്ടില്‍ തളച്ചിടാന്‍ 
അതിര്‍ത്തിയിലൊരുക്കുന്ന 
പകിട കളികള്‍ക്കാവുമെന്ന് 
ആയുധപ്പുരയിലെ 
കാവല്‍ക്കാരും കരാറുകാരും  
കട്ടായം കുറുകുന്നുണ്ട് 

നടുറോട്ടില്‍ 
ഉടഞ്ഞുപോയ മാനത്തെയും 
വിശന്ന അടുക്കളയിലെ 
ഒഴിഞ്ഞ കലങ്ങലെയും 
ഓര്‍മകളില്‍ നിന്നകറ്റാന്‍ 
പകിട കളിയുടെ 
പകിട്ടും പത്രാസും 
പുരപ്പുറം കയറി കൂവാമെന്ന് 
വിദൂഷകര്‍ വിളിച്ചു പറയുന്നുണ്ട് 
------------------------------------------------------------- 
വിതുമ്പുന്ന കുഞ്ഞുങ്ങളുടെ 
തലച്ചോറില്‍ തീയിട്ട് 
ബോധം കെടുത്തണമെന്ന് 
'ബോസി'ന്റെ തിട്ടൂരമുണ്ട് 

2013, ജനുവരി 11, വെള്ളിയാഴ്‌ച

കൂട്ടിക്കൊടുപ്പിന്റെ എക്കണോമിക്സ്


യാങ്കിയുടെ കുശിനിയില്‍
കൂട്ടുകറിവെക്കാനും
കൂട്ടിക്കൊടുപ്പിന്റെ
എക്കണോമിക്സ് പഠിക്കാനും
കാത്തുകെട്ടിക്കിടന്നവന്‍
മൃഷ്ടാന്നം ഉണ്ടുറങ്ങിയപ്പോള്‍
കണ്ട സ്വപ്നമായിരുന്നു
'ഉടമയുടെ പ്രീതി
അടിമയുടെ വിനയത്തിലാണെ'ന്നത്

അടുപ്പുകള്‍ പിഴുതെറിഞ്ഞും
വിളകളില്‍ വിഷം തെളിച്ചും
വിടരുന്ന പൂക്കളുടെ
സുഗന്ധം ചോര്‍ത്തിയും
ഉടമയുടെ ഉദ്ധാരണം കൂട്ടാമെന്ന്
കുശിനിപ്പുരയിലെ
വെളുത്ത പെണ്ണുങ്ങളാണ്
അടിമയെ പഠിപ്പിച്ചത്

വേവിക്കാന്‍ അരിയുള്ളവന്റെ
അടുപ്പില്‍ മൂത്ര മൊഴിച്ചും
വെന്ത വയറുള്ളവന്റെ
ഒടിഞ്ഞ മുതുകില്‍ കപ്പം ചുമത്തിയും
ഉടമയുടെ സായാഹ്നങ്ങളില്‍
ഉന്മാദം തീര്‍ക്കാമെന്ന്
കൂട്ടിക്കൊടുപ്പിന്റെ ഗുരുക്കന്മാര്‍
തടിച്ച ഗ്രന്ഥങ്ങളുദ്ധരിച്ചത്
അടിമയുടെ അറിവാണിന്നും ....

വണിക്കുകളുടെ വിജയത്തിലാണ്
ദേശത്തിന്റെ നിര്‍വൃതിയെന്നും
വിശക്കുന്നവന്റെ വിലാപത്തിലാണ്
ഉടമയുടെ രതിമൂര്‍ച്ചയെന്നും
പാണ്ടികശാലയില്‍ കണക്കു പറയുന്ന
സായിപ്പിന് കൂട്ടിരിക്കാന്‍ വന്ന
ഗണികകള്‍ അടക്കം പറയുന്നത്
അടിമ ഒളിഞ്ഞു കേട്ടിരിക്കുന്നു

അതിര് തര്‍ക്കങ്ങളില്‍ കുറുക്കനായും
അങ്ങാടി വാണിഭാങ്ങളില്‍
അപ്പൂപ്പനെ തെറിവിളിച്ച ചെന്നായ യായും
ഗുണ്ട കളിച്ച യജമാനന്റെ
ഒഴിഞ്ഞ പത്തായത്തില്‍
വിത്തും വിത്തവുമെത്തിക്കാന്‍
വിലകൂട്ടാതെ കഴിയില്ലെന്ന്
അടിമ അറിഞ്ഞു വെച്ചിരിക്കുന്നു..
നിന്റെ നിറഞ്ഞ കണ്ണുകള്‍ക്കും
ഒഴിഞ്ഞ അടുപ്പുകള്‍ക്കും
അതൊട്ടു മറിയില്ലെങ്കിലും

2013, ജനുവരി 6, ഞായറാഴ്‌ച

ഇടറാത്ത വാക്കുകള്‍ തേടി .......

നിറഞ്ഞ കണ്ണുകള്‍
പെറുക്കി ക്കൂട്ടിയ
മുറിവേറ്റ വാക്കുകള്‍
ചേര്‍ത്തു വെച്ച്
മുന തേഞ്ഞ പെന്‍സില്‍
പകര്‍ത്തുന്നതാണ്
പകിട്ടില്ലാത്ത ഈ വാക്കുകള്‍

വരണ്ടുപോയ
എന്റെ കുളങ്ങളില്‍
ഉണങ്ങിത്തുടങ്ങിയ
തവളകളുടെ ജഡങ്ങളില്‍
നാളേക്കുള്ള
കരുതിവെപ്പ് കാണുന്ന
ഉറുമ്പുകളെ പോലെ
ഞാനെന്റെ വാക്കുകള്‍
പെറുക്കിയെടുക്കുന്നു,

കൊള്ളയടിക്കപ്പെട്ട
വിളനിലങ്ങള്‍ നോക്കി
നെടുവീര്‍പ്പിടുന്ന
കര്‍ഷകന് വേണ്ടി
മടിക്കുത്തില്‍ ബാക്കിയായ
വിത്തെടുത്തു കഞ്ഞി വെക്കുന്ന
പെണ്ണിനെ പോലെ
ഞാനെന്റെ ചിതലെടുത്ത
പുസ്തകപ്പുര നോക്കി
വാക്കുകളുടെ വിത്തും
വേവിചെടുക്കുന്നു,

നാട്ടു വെളിച്ചത്തില്‍
മാന ഭംഗം ചെയ്യപ്പെട്ട
കുഞ്ഞു കുട്ടികളെ പോലെ
തൊണ്ട വരണ്ടിരിക്കാതെ
ചവിട്ടാന്‍ കാലുയര്‍ത്തുന്നവന്റെ
ചുവന്ന മുഖത്തേക്കെറിയാന്‍
ഞാനെന്റെ വാക്കുകളെ
കനല്‍ ചൂളയില്‍
വേവിചെടുക്കുന്നു

വിലകെട്ട വാക്കുരക്കുന്ന
വില്‍ക്കപ്പെട്ട അധികാരികളാല്‍
ചതിയേറ്റ ഭൂമിയുടെ
ചങ്കില്‍ പുകയുന്ന
വാക്കെന്തെന്നറിയാന്‍
പകിട്ടില്ലാത്ത
ഈ വാക്കുകളോട്
നാക്കറുക്കപ്പെട്ടവരുടെ
വാക്കുകള്‍ ചേര്‍ത്തുരച്ച്
ഞാനെന്റെ വാക്കുകളില്‍
തീ പടര്‍ത്തുന്നു

ഇന്നിപ്പോള്‍
കരിഞ്ഞുണങ്ങിയ
വൃക്ഷങ്ങളില്‍ നിന്നും
കരിയിലത്തണല് പോലും
കൊഴിയില്ലെന്നറിഞ്ഞ്
കൂടൊഴിഞ്ഞു പോകുന്ന
കുരുവികളെ പോലെ
ഇടാറാത്ത വാക്കുകള്‍ തേടി
അതിരില്ലാത്ത ദേശാടനത്തിന്റെ
വിശുദ്ധ വഴികള്‍ തേടി
ഞാന്‍ അലയുന്നു....

2013, ജനുവരി 5, ശനിയാഴ്‌ച

ആഡം ലാന്‍സ ആരായിരുന്നു....?!!

'ആഡം ലാന്‍സ .....
ആഡംബരത്തിന്റെ ഇരയും
അഹന്തയുടെ പുത്രനുമാണ്
ആര്‍ത്തിയുടെ വാക്കുകള്‍ പഠിച്ച്
അതിശയത്തിന്റെ വെടിയൊച്ച കേട്ട്

അണയാതെ കത്തുന്ന
അഫ്ഗാന്‍ കുഞ്ഞുങ്ങളുടെ
ആര്‍ത്തനാദം കുടിപ്പിച്ച്
അടിച്ചൊതുക്കിയ ഇറാഖിന്റെ
അകക്കരള്‍ രുചിച്ച്
അങ്കിള്‍ സാം പോറ്റിയ
ആയുധപ്പെരുമാരുടെ 'അരുമ'

'ന്യൂ ടൌണ്‍'
ന്യൂ ജനറേഷന്റെ
നഖം കൂര്‍ത്ത നാല്‍ക്കവലയാണ്
നാടുകള്‍ ചുട്ടെരിക്കുന്നവര്‍ക്ക്
നാശത്തിന്റെ കെട്ടഴിക്കാന്‍
ന്യൂ ടൌണിലെ കുട്ടികള്‍
നാടന്‍ തോക്കുകള്‍ കൊണ്ട്
നാള്‍ വഴി കാട്ടുന്നുണ്ട്

വിരോധത്തിന്റെ മുനമ്പില്‍
വിനാശത്തിന്റെ
വെടിയൊച്ച കേട്ട് വളര്‍ന്നവര്‍
വെടിയുണ്ടയാക്കുന്നത്
വളര്‍ത്തുന്നവന്‍
വിളമ്പി ക്കൊടുത്ത വംശീയതയുടെ
വാക്കുകള്‍ തന്നെയാണ്

ആയുധങ്ങള്‍
ആര്‍ത്തു ചിരിക്കുകയാണ്
ആഡം ലാന്‍സ
അമ്മയുടെ നെഞ്ചില്‍
ആദ്യ വെടി യുതിര്‍ക്കുമ്പോഴും
ആയുധ ക്കമ്പോളത്തിന്റെ
അഭിമാന മാവുകയാണ്