2012, ഡിസംബർ 30, ഞായറാഴ്‌ച

വസന്തകാലം വിദൂരമല്ല ...

അറിവിന്റെ വഴികളില്‍
അക്ഷരം കാണാതെ
'അവളെ'ത്തിരയുന്നു
ആര്‍ത്തിയുടെ കണ്ണുകള്‍

ഇഷ്ടം നടിക്കുന്നു
ഇരയാക്കി മാറ്റുന്നു
ഇമ്പം കെടുന്നവര്‍
ഇട്ടെറിഞ്ഞോടുന്നു

ഉലയുന്നു ബന്ധങ്ങള്‍
ഉടയുന്നു ധര്‍മങ്ങള്‍
ഉടയാട യുരിയുന്നു
ഉടലിന്റെ ദാഹങ്ങള്‍

മദ ഗന്ധ മുറയുന്ന
മദനോത്സവങ്ങള്‍ക്ക്
മത മില്ല മറ വേണ്ട
മാതൃത്വ മറിയേണ്ട

പീഡനം നിറയുന്നു
പത്ര കോളങ്ങളില്‍
പിന്ജുങ്ങളെ കൊന്നു
പാപികള്‍ പെരുകുന്നു

നട്ടെല്ല് പോയവര്‍
നാട്ടില്‍ ഭരിക്കുന്നു
നായക പ്പിമ്പുകള്‍
നാശം വിതക്കുന്നു

വളരൂ യുവാക്കളെ
വഴികള്‍ തെളിക്കുവിന്‍
വാഴുന്ന തിന്മയുടെ
വഴികള്‍ മുടക്കുവിന്‍

വഴി വിട്ട വേഴ്ച്ചകളെ
വഴിയില്‍ തടുക്കാത്ത
വാഴുന്നവര്‍ക്കെതിരെ
'വസന്തം'രചിക്കുവിന്‍ ..

2012, ഡിസംബർ 28, വെള്ളിയാഴ്‌ച

പീഡന കാലത്തേക്കൊരു കൈ പുസ്തകം

മുളച്ചുയര്‍ന്നതും
മുഴുപ്പിച്ചുണര്‍ത്തിയതും
മുന കൂര്‍പ്പിച്ച്
മുന്താണി യാക്കി

മെലിഞ്ഞുടഞ്ഞതും
മുഷിഞ്ഞുലഞ്ഞതും
മുളങ്കോല് കുത്തി
മല പോലുയര്‍ത്തി

മുട്ടില്‍ മുറിച്ചു
മേലോട്ടുയര്‍ത്തി
മെഴുക്കില്‍ മിനുക്കിയ
മേലഴാക് കാട്ടി

മാറിലൊരു ഇരകെട്ടി
മുതുകിലൊരു വലകെട്ടി
മറകള്‍ പൊളിച്ചിട്ട്‌
മുട്ടി യുരുമ്മി വിളിച്ചു

മുഖം ചുളിച്ഛവരെ
'മത വാദി' യാക്കി
മണം നുണഞ്ഞവരെ
'മനോരോഗി' യാക്കി

മാന്യന്മാരെല്ലാം
മണം പിടിച്ചെത്തി
മതവും മറയുമില്ലാതെ
മത്സരിച്ചെത്തി

മറഞ്ഞു നില്‍ക്കുന്നവര്‍
മുറു മുറുപ്പുയര്‍ത്തുമ്പോള്‍
മുണ്ടുയര്‍ത്തി പ്പറയണം
മഹാ പീഡനത്തിന്‍റെ
മനസ്സലിയിക്കുന്ന കഥകള്‍


2012, ഡിസംബർ 27, വ്യാഴാഴ്‌ച

ചിതലുകളോട് ചോദിക്കുക ...

ചിതലു തിന്ന
നിയമ പുസ്തകത്തിനു മേല്‍
കാവലിരിക്കുന്ന
വിശപ്പ് മാറാത്ത
പെരുച്ചാഴികളോട്
നീതിയെന്തെന്നു ചോദിക്കരുത്

പാതി വഴിയില്‍
കെടുത്തിക്കളഞ്ഞ യുവത്വം
കരിന്തിരിക്ക്‌ താഴെ
ഉരുകി വരച്ച ചിത്രങ്ങള്‍ക്ക്
എന്ത് വില കിട്ടുമെന്നു മാത്രം
നിങ്ങള്‍ ആരായുക ......

രാത്രിയുടെ മറവില്‍
ഒച്ചയില്ലാതെ ഒളിച്ചു വന്ന്
കവര്‍ന്നെടുത്ത് കൊണ്ടുപോയ
കൗമാര ബാല്യങ്ങളുടെ കണ്ണില്‍
വെളിച്ചം ബാക്കിയുണ്ടോ എന്നും
നിങ്ങളന്വേഷിക്കരുത്

കണ്ടുതീരും മുന്‍പേ
മുറിച്ചെടുത്ത സ്വപ്നങ്ങള്‍ക്കും
കേട്ടു തീരാത്ത
കഥകളുറങ്ങുന്ന കാതുകള്‍ക്കും
അന്താ രാഷ്ട്ര വിപണിയിലെ
ആവശ്യമെത്ര യെന്നു മാത്രം ചോദിക്കുക

വെന്തു പോയ
അമ്മ മാരുടെ ഹൃദയങ്ങള്‍ക്ക്‌
എരിഞ്ഞു കത്തുന്ന
അച്ഛന്റെ മൗന ദുഃഖങ്ങള്‍ക്കൊപ്പം
കുഴിമാടം തീര്‍ക്കുന്നതെന്തിനെന്നും
ശ്മശാനത്തിന്റെ കാവല്‍ കാരോട്
നിങ്ങള്‍ ആരായരുത്....

കുഴിച്ചു മൂടിയ നീതിയുടെ
തടിച്ച പുസ്തകങ്ങള്‍ക്കൊപ്പം
പൊലിഞ്ഞു പോയ
പൈതങ്ങളുടെ ദേഹം
എത്ര പെരുചാഴികള്‍ക്ക്
അത്താഴ മാകുമെന്ന് കൂടി
ചിതലുകളോട് നിങ്ങള്‍ ചോദിക്കുക ...

2012, ഡിസംബർ 25, ചൊവ്വാഴ്ച

നിങ്ങള്‍ മറന്നു പോയെന്നോ ...?!!


നിങ്ങളോര്‍ക്കുന്നുണ്ടോ ....?!
കടും കാഴ്ചകള്‍ കണ്ട് 
ചോരവറ്റി യുണങ്ങിയ 
കോലം കെട്ട കുഞ്ഞുങ്ങളുടെ 
പേക്കിനാവിന്റെ നിലവിളികള്‍ കേട്ട് 
ഉറക്കം പടിയിറങ്ങിപ്പോയിട്ടും 
ശബ്ദം മരിച്ചു പോയ 
ഒരു വീടിനെ പറ്റി ....?!!

അശാന്തിയുടെ കൊടുങ്കാറ്റില്‍ 
തീയും പുകയും ചുമന്ന് 
വിളഞ്ഞു വീര്‍ത്ത ,
പൊട്ടി ച്ചിതറാന്‍ വെമ്പി നില്‍ക്കുന്ന 
കലങ്ങിയ കണ്ണുകളുള്ള 
തൊലി വരണ്ട കുഞ്ഞുങ്ങളെ ക്കുറിച്ച് ....?!!

നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ...?!
പാതിരാ കുറുക്കന്‍ 
ഓരിയിടുന്നതിന്റെ ദിശ മണത്ത് 
ഇരകളുടെ കുടിലുകള്‍ തിരയുന്ന 
തിളങ്ങുന്ന ചാര ക്കണ്ണകളുമായി
വെളുത്ത ചെന്നായ്ക്കള്‍ 
ഊര് ചുറ്റുന്നത് ....?!!

വഴിയൊരുക്കാന്‍ ചട്ടം കെട്ടിയ 
കറുത്ത ഗുണ്ടകള്‍ക്ക് പിറകെ 
കൊലക്കയറുമായി 
കത്തി വീശിവരുന്ന 
അറവുകാരെ കണ്ടാണ്‌ 
സ്വപ്‌നങ്ങള്‍ പിണങ്ങിപ്പോയ 
വിളര്‍ത്ത കണ്ണുകളുള്ള 
പനിപിടിച്ച കുഞ്ഞുങ്ങള്‍ 
ഇരുളില്‍ വിറച്ചു കഴിയുന്നതെന്ന് .....?!!

നിങ്ങള്‍ കേള്‍ക്കുന്നില്ലേ...?!
അധികാര മുദ്ര പതിച്ച ബൂട്ടുകള്‍ 
ചവിട്ടി യുടച്ച മണ്‍ കലം നോക്കി 
ഒട്ടിയ വയറില്‍ പറ്റിപ്പിടിച്ച 
കണ്ണീരിന്റെ ഉപ്പു നുണയുന്ന 
മെലിഞ്ഞ കുഞ്ഞുങ്ങളുടെ 
വിശപ്പിന്റെ നിലവിളികള്‍ ....?!!

ഓര്‍മ്മയില്‍ തിളയ്ക്കുന്ന 
കഞ്ഞിയുടെ വേവും 
ചുട്ട മീനിന്റെ മണവുമോര്‍ത്ത് 
നാവു നുണയുമ്പോഴാണ് 
കരി  നിയമങ്ങളുടെ കൈ പിടിച്ചെത്തിയ 
വെടി മരുന്നിന്റെ ഗന്ധം 
അവരെ നിശ്ശബ്ദരാക്കുന്നതെങ്ങിനെ യെന്ന്  .....?!!

നിങ്ങള്‍ മറന്നു പോയോ...?!
ഉണക്കി ച്ചുട്ട നെല്‍പ്പാടങ്ങളില്‍ 
പൊള്ളുന്ന കമ്പിയും 
കൊണ്ഗ്രീറ്റും വിതറിയ 
തടിച്ച കൊലയാളികള്‍  
എന്റെ കലപ്പകള്‍ കവര്‍ന്നെടുത്തതും  
കുരുന്നു ബാല്യങ്ങളുടെ മുതുകില്‍ 
അടിമകള്‍ക്കുള്ള ചാപ്പകുത്തിയതും.....?!!

വിളവെടുപ്പ് സ്വപ്നം കണ്ട് 
മൂളിത്തുടങ്ങിയ പാട്ട് 
എന്റെ പെണ്ണിന്റെ ചുണ്ടില്‍ തന്നെ 
കൊലചെയ്യപ്പെട്ടതും 
അവളുടെ മാനം 
നടുറോട്ടില്‍ കുഴിച്ചു മൂടപ്പെട്ടതും 
ഇനിയും നിങ്ങള്‍ മറന്നു പോയെന്നോ ...?!!

കുസൃതി

അരണയുടെ ബുദ്ധിയും
പല്ലി വാലിന്റെ കരുത്തുമായി
ചിലന്തി വലക്കു ചുറ്റും
കോട്ടവാതില്‍ തീര്‍ക്കാന്‍
ചിതല്‍ പുറ്റൊരുക്കുന്ന
ഈയ്യാം പാറ്റകളുടെ
ദീര്‍ഘ ദൃഷ്ടിയിലെ കുസൃതി കണ്ട്
വിരുന്നു വന്ന കുറുനരി
പടിഞ്ഞാറേ മൂലയിലെ
പത്താം നമ്പര്‍ വീട്ടിലിരുന്ന്
കുലുങ്ങി ച്ചിരിച്ചു 

2012, ഡിസംബർ 23, ഞായറാഴ്‌ച

കൊടിയില്ലാതെയും കൊടുങ്കാറ്റു തീര്‍ക്കാമെന്ന്......!!

ശിശിരത്തിന്റെ കുളിരില്‍
കുനിഞ്ഞു പോയ നിയമത്തിന്റെ
കാതടപ്പിക്കുന്ന കൂര്‍ക്കം വലികള്‍
അലോസരം സൃഷ്ടിക്കുമ്പോള്‍
മഞ്ഞുറങ്ങുന്ന തെരുവില്‍
ക്ഷോഭത്തിന്റെ കനലുകള്‍
കെടാതെ പുകയുകയാണ്

ഇരുള്‍ മൂടിയ ഇന്ദ്രപ്രസ്ഥം
വിലക്കപ്പെട്ട ചാരന്മാരുടെ
ഉറക്കം തൂങ്ങിയ കണ്ണാല്‍
വലയം തീര്‍ക്കുമ്പോഴും
ശണ്ടീകരിക്ക പ്പെടാത്ത
യുവതയുടെ ചുണ്ടില്‍
രോഷത്തിന്റെ അഗ്നി
ആളി പ്പടരുന്നുണ്ട്

നടുറോട്ടിലെ നാട്ടു വെളിച്ചത്തില്‍
നിയമത്തിന്റെ മറകെട്ടി
ചുട്ടെടുത്ത പെണ്ണാടിന്റെ
കണ്ണീരിന്റെ ഉപ്പുണങ്ങാത്ത
വെന്ത തുടകള്‍ക്കിടയില്‍
ധര്‍മങ്ങള്‍ ശവമടക്കപ്പെടുമ്പോള്‍
വിലക്കുകളുടെ വിലങ്ങുകള്‍
കരിച്ചുകളയുന്ന തീക്കാറ്റ്
ആഞ്ഞു വീശുന്നുണ്ട്

നിറം പൂശിയ നുണകളുടെ
നിറം കെട്ട കൊടി തോരണങ്ങള്‍
ചോരയുടെ മണം നുകര്‍ന്ന്
ഉറക്കം നടിക്കുമ്പോഴും
ഉണങ്ങാതെ യെരിയുന്ന
വിലാപത്തിന്റെ തേങ്ങലുകള്‍
കൊടിയില്ലാതെയും
കൊടുങ്കാറ്റു തീര്‍ക്കാമെന്ന്
വിളിച്ചുണര്ത്തുന്നുണ്ട്‌

2012, ഡിസംബർ 20, വ്യാഴാഴ്‌ച

ഇഷ്ടങ്ങളൊക്കെയും തീര്‍ന്നു പോയോ

ബന്ധുക്കളൊക്കെയും 
ബന്ധം മുറിക്കുന്നു
ബന്ധങ്ങളൊക്കെയും
ഭാഗം പിരിക്കുന്നു

കൂട്ടല്‍ ഗുണിക്കല്‍
കുറക്കല്‍ ഹരിക്കലും
കൂട്ടിന്ന് കൂട്ടായ്
കുനുഷ്ടും കുതന്ത്രവും

വീടിനൊരു 'മാറ്റാ'യ
വല്യമ്മ വഴിയിലായ്
വഴികളില്‍ മിഴിവായ
വല്യപ്പന്‍ പിഴയായി

മതില്‍ കെട്ടി മറയാക്കി
മനമാകെ വിഷമാക്കി
മുനകൂര്‍ത്ത വാക്കിന്റെ
മുള്ളാല്‍ മുറീവാക്കി

ചിരി മാഞ്ഞ പെണ്ണിന്റെ
ചങ്കിലൊരു കനലിട്ട്
ചന്തം പെരുപ്പിച്ച്
ചന്ത ച്ചരക്കാക്കി

പോരാടി നായാടി
പെരുമ പങ്കിട്ടവര്‍
പകയൂട്ടി വിളയാടി
പുതു മോടി തീര്‍ക്കുന്നു

അറിവിന്റെ വഴികളില്‍
ആംഗല പ്പുര കെട്ടി
അലിവിന്റെ യുറവയും
അണ കെട്ടി നിര്‍ത്തുന്നു

ഇന്നിന്റെ ലോകത്തിനിതെന്തു പറ്റീ
ഇഷ്ടങ്ങളൊക്കെയും തീര്‍ന്നു പോയോ
ഇര തേടി യലയുന്ന മര്‍ത്ത്യരെല്ലാം
ഇണകളെ ക്കാണാന്‍ മറന്നു പോയോ...

2012, ഡിസംബർ 19, ബുധനാഴ്‌ച

വിട പറയുന്ന വര്‍ഷം എന്നോട് പറയുന്നത് ..... !!


വിട ചൊല്ലുമ്പോഴും
ചുണ്ടിലൊരു മന്ദഹാസം
വിരിയുന്നുണ്ട്
വരും കാല സായാഹ്നങ്ങളില്‍
മരണത്തിന്റെ ഗന്ധം നുണഞ്ഞ്
നാളുകള്‍ 'ഓര്‍ത്ത്‌' പറയാന്‍
കാത്തു കിടക്കേണ്ടല്ലോ .....

പടിയിറങ്ങുമ്പോഴും
ഉള്ളിലൊരു കുളിരുണ്ട്
പക പുതച്ചുറങ്ങുന്ന 'നീതി'യുടെ
കാവല്‍ നായ്ക്കള്‍ക്കൊപ്പം
കുത്തിയുടച്ച കണ്ണുകള്‍ നോക്കി
വരണ്ടു പോയ കണ്ണീരില്‍
ദേശ ഭക്തിയുടെ ഉപ്പു പരതുന്നോര്‍ക്ക്
കൂട്ടിക്കൊടുപ്പിനു
കാവല്‍ കിടക്കെണ്ടല്ലോ ......

അടര്‍ന്നു വീഴുമ്പോഴും
കണ്ണിനൊരു തിളക്കമുണ്ട്
ആസക്തിയുടെ ദുര കണ്ട്
അംഗ ഭംഗം വന്ന കുഞ്ഞുങ്ങളുടെ
ഒലിച്ചിറങ്ങുന്ന ഇളം ചോര നോക്കി
തിയതി കുറിക്കേണ്ടല്ലോ.....
പടിയിറക്കപ്പെട്ട ധര്‍മത്തിന്റെ
പാതി വെന്ത ഗ്രന്ഥങ്ങള്‍ക്ക്
കാവല്‍ കിടന്ന് മുഷിയേണ്ടല്ലോ

വീണുടയുമ്പോഴും
ഉള്ളിലൊരു ചിരി മുഴങ്ങുന്നുണ്ട്
പാതി വഴിയില്‍
ഉടഞ്ഞുപോയ കുഞ്ഞു പെങ്ങള്‍ക്കും
പെരു വഴിയില്‍ നാലായിപ്പിളര്‍ന്ന
പെരുത്ത മോഹങ്ങള്‍ക്കും
കണ്ണീരൊഴിച്ചു കാത്തിരിക്കേണ്ടല്ലോ..

ഓര്‍ത്ത്‌ വെക്കാനല്ല
ഓടിപ്പോവുന്നത്
വെറുക്ക പ്പെട്ടത് കൊണ്ടല്ല
വിട പറയുന്നത്..
വെടി കൊണ്ട സത്യങ്ങള്‍ക്കൊപ്പം
വിറങ്ങലിച്ച കുഞ്ഞുങ്ങളെ നോക്കി
വിതുമ്പി ക്കരയാനിനിയും
വയ്യാത്തത് കൊണ്ടാണ് 

2012, ഡിസംബർ 15, ശനിയാഴ്‌ച

ഇര തേട്ടത്തിന്റെ വിശന്ന വഴികള്‍ ...


ഇരുളായിരുന്നു ,
അകത്തും പുറത്തും
ഇര തേട്ടത്തിന്റെ
വിശന്ന വഴികളില്‍
ഗതി കിട്ടാത്ത
പുരാതന തന്ത്രങ്ങള്‍ക്ക്

തുരുംബെടുത്ത യുക്തിയുടെ
ഓട്ട ത്തകിടാല്‍ മറ കെട്ടി
മധുരം മണപ്പിച്ചിട്ടും
മറ പൊളിച്ച് മുന്നോട്ടോടുന്ന
ഇരകളുടെ കരുത്തു കണ്ടാണ്‌
കണ്ണിലും കനവിലും
കൂരിരുള്‍ മറകെട്ടിയത്

കുരുതിയുടെ കഥ പാടിയും
കള്ളങ്ങളുടെ കുരങ്ങിനെ
കൊഞ്ഞിച്ച്ചും പാലൂട്ടിയും
ചതിയുടെ വഴി തുറക്കാനാവാതെ
പട്ടിണിയുടെ രുചി യറിഞ്ഞാണ്
പകയുടെ ഇരുട്ടും
വിരോധത്തിന്റെ കുനുഷ്ടും
അകത്തും പുറത്തും
മുഷിഞ്ഞ പുതപ്പായതും
'യുക്തി വിചാര'ത്തിന്റെ
പട്ടട യായതും

കാപട്യത്തിന്റെ
ചിലന്തി വലയില്‍
കൗശലത്തിന്റെ പശ പുരട്ടി
കരുത്തുള്ള ഇരകളെ
കുരുക്കാനാവില്ലെന്നത്
പരിണാമം തൊടാത്ത
യുക്തിയാണ്

കാമ്പുള്ള തത്ത്വങ്ങള്‍ക്കും
കനിവുള്ള സൂക്തങ്ങള്‍ക്കും
തടയണ കെട്ടാന്‍
കാപട്യത്തിന്റെ ചിലന്തി വലകള്‍
മതിയാവില്ലെന്നത്
ചരിത്രത്തിന്റെ സാകഷ്യവും 

2012, ഡിസംബർ 13, വ്യാഴാഴ്‌ച

വില്‍ക്കപ്പെട്ടവന്റെ ആശ്വാസം....

ചില്ലിന്‍ കൂട്ടില്‍
ചന്തം വരുത്തി വെക്കാനല്ല
ചില്ലറ വ്യാപാരം പറഞ്ഞ്
ചിലച്ചതും ചിരിപ്പിച്ചതും

വാങ്ങിത്തിന്ന ചില്ലറകള്‍
വായിലും വയറിലും
വഴി മുടക്കിയപ്പോള്‍
ശോധന കിട്ടാനാണ്‌
ചമ്മ്രം പടിഞ്ഞിരുന്നതും
സിന്ദാ ബാദില്‍
ചതിയൊളിപ്പിച്ചതും

വല വിരിച്ചതും വില പറഞ്ഞതും
വണിക്കിന്റെ ചിലന്തികളെങ്കിലും
വില പേശിയതും വിലയുറപ്പിച്ചതും
വില കാത്തിരുന്നവന്റെ
വിരുതും കൗശലവുമാണ്

കുരുതിയുടെ കളങ്ങളില്‍
കുത്തകകള്‍ വിത്തിറക്കുമ്പോഴും
കുടില്‍ കെട്ടി കാവല്‍ കിടക്കുമ്പോഴും
കൂട്ടിക്കൊടുപ്പിന്റെ എച്ചില്‍ നക്കികള്‍
കാണിക്ക വെക്കാന്‍
കിടപ്പറ യൊരുക്കുമെന്ന്
കച്ചവടക്കാര്‍ പഠിച്ചിരിക്കുന്നു

വിറ്റു പോയ സ്വാതന്ത്ര്യവും
വില നല്‍കി വാങ്ങിയ അടിമത്വവും
വിലാപത്തിന്റെ തിരയൊരുക്കുമ്പോഴും
മുദ്രാവാക്യങ്ങളില്‍ മുഖം മറച്ചവര്‍
വിസ്മയം പറയുന്നത്
വാള്‍ മാര്‍ട്ടിന്റെ വര്‍ണം  കണ്ടല്ല
വരിയുടക്കപ്പെട്ടവന്റെ വിശ്വാസവും
വില്‍ക്കപ്പെട്ടവന്റെ ആശ്വാസവുമാണത്




2012, ഡിസംബർ 10, തിങ്കളാഴ്‌ച

മനുഷ്യാവകാശം

'മനുഷ്യാവകാശം' എന്നത് 
ചത്തുപോയ ഒരു വാക്കാണ്‌ 
മനം മടുപ്പിക്കുന്ന 
പെരും കള്ളം 
ദുഷ്ടജീവികള്‍ 
ഇഷ്ടക്കാര്‍ക്ക് നല്‍കുന്ന 
ചത്തുപോയ ഔദാര്യം 

കുനിഞ്ഞും കുമ്പിട്ടും 
കൂട്ട് വന്നവരെ 
ഒറ്റിക്കൊടുത്തും
ചാണക ക്കുഴിയിയിലെ 
പുഴുവിനെ പുന്നരിച്ചും 
കൈ കൂപ്പി വാങ്ങുന്ന 
പുച്ഛം നിറഞ്ഞ 
ഭിക്ഷ.....

എഴുതപ്പെട്ട രേഖകളും 
പറയപ്പെട്ട വാക്കുകളും 
പുരാണത്തിലെ 
കള്ളങ്ങളാണ്
പേജുകള്‍ മറിയുമ്പോള്‍
വറ്റിപ്പോയ പുഴയിലെ 
തവള യെന്ന പോലെ ....

ഓരോ ചാട്ടത്തിലും 
ഒരു വിതുമ്പലും 
ഈരണ്ടു അര്‍ത്ഥങ്ങളുമുള്ള
പഴം പുരാണം 

മാടമ്പികളുടെ മടിക്കുത്തില്‍ 
ചത്തുപോയ വാക്കിന്റെ 
ചീഞ്ഞ മണം നിറയുന്നുണ്ട്
കവര്‍ന്നെടുത്ത 
അവകാശങ്ങള്‍ ചേര്‍ത്തു വെച്ച് 
ശ്മശാനം തീര്‍ക്കുന്നുണ്ട്....

2012, ഡിസംബർ 6, വ്യാഴാഴ്‌ച

ഇന്നും ഞാനൊരമ്മ ....


കിള യില്ല വിളയില്ല
കളയില്ല മുളയില്ല
മൂളുന്ന കിളികളുടെ
കള കൂജനങ്ങളില്ലാ...
പൊള്ളുന്ന നെഞ്ചിലൊരു
കൊഞ്ചുന്ന യരുവിയുടെ
കള കളാരവങ്ങളില്ലാ
പുകയുന്ന കണ്ണിലൊരു
വിടരുന്ന തളിരിന്റെ
നിറമുള്ള മണവു മില്ലാ

അളവുണ്ട് അതിരുണ്ട്
അതിമോഹ വിതയുണ്ട്
പുതുലോക വിപണിയുടെ
ചതിമൂത്ത വിരുതുണ്ട്‌
കനിവിന്റെ യുറവയില്‍
 'കുറ്റി' താഴ്ത്താന്‍
കൂട്ടിക്കൊടുപ്പിന്റെ
ദല്ലാളുമാരുണ്ട്

അന്ന്.....
ഭൂമി-യൊരമ്മ -
യെന്നോതിപ്പഠിച്ചവര്‍
ഇന്ന് - ദുരമൂത്ത് വിലയിട്ട
വിലകെട്ട യമ്മ ഞാന്‍..
അളവിനാല്‍ അതിരിനാല്‍
സഹികെട്ട യമ്മ ഞാന്‍ ...
ആര്‍ത്തിയുടെ മൂര്‍ത്തികള്‍
അടിമപ്പെടുത്തി യൊരു
ഇടപാടുകാര്‍ക്കായ്
വിരിപ്പായവള്‍ ഞാന്‍ ....

വിത്തിന്റെ മത്തുള്ള മണമറിഞ്ഞും
വിളവുല്‍സവത്തിന്റെ പാട്ടുകേട്ടും
വേവുന്ന കഞ്ഞിയില്‍ കനിവൊഴിച്ചും
കണ്ണീരുണക്കിയോ രമ്മയിന്ന്
വില്‍ക്കപ്പെടാനുള്ളോ രുടലു മാത്രം
വിഹിതം വിധിക്കും ചരക്കു മാത്രം

അമ്മയുടെ മുലയായ മല തുരന്നൂ
അമ്മയുടെ വയറായ വയലുടച്ചൂ
അമ്മയുടെ നെഞ്ചിലൊരു കുഴലിറക്കീ
കനിവിന്റെ യുറവയു മുണക്കി നിങ്ങള്‍...
ഗര്‍വിന്റെ ഗര്‍ത്തം കുഴിച്ചു താഴ്ത്തീ
അമ്മയെ അതിലിട്ടൊതുക്കി നിങ്ങള്‍..

ഇന്നും...................
ഞാനൊരമ്മ .....
വിലകേട്ടു വിലകെടാന്‍
വിധിയു ള്ളോരമ്മ ...
ചതി കണ്ടു ഗതികെട്ട
വ്യഥ യുള്ളോരമ്മാ.....
ധൃതി കൂട്ടി മൃതി പാര്‍ത്ത്
ശ്രുതി പോയൊരമ്മാ .


2012, ഡിസംബർ 4, ചൊവ്വാഴ്ച

തീ മഴ ...


ചിരിയുണങ്ങാത്ത
കുഞ്ഞുങ്ങളുടെ
ഉരുകിയ തലയോട്ടിക്കുള്ളില്‍
ഒളിച്ചിരിക്കുന്ന മൌനം
വരും കാലത്തിന്റെ
ആരവമാകുമെന്ന്
ആയുധപ്പുരകളുടെ
കാവല്‍ക്കാര്‍
ഏറ്റു പറയുന്നുണ്ട്

ചൂഴ്ന്നെടുത്ത്‌
ചുട്ടു തിന്ന
ഗര്‍ഭസ്ഥ ശിശുവിന്റെ
വെന്തു പോയ ജീവന്‍
അതിരുകള്‍ ഭേദിക്കാന്‍
ഉയിര്‍ത്തെഴുന്നെല്‍ക്കുമെന്ന്
വെടിക്കോപ്പുകള്‍ നിറക്കുമ്പോഴും
ആരാച്ചാര്‍
തിരിച്ചറിയുന്നുണ്ട്

തീ മഴ പെയ്യുമ്പോഴും
തിമിരം തകര്‍ത്ത
കണ്ണുകള്‍ കൊണ്ട്
'ഉത്സവം' നുകരുന്ന ലോകത്തിന്റെ
ഉറങ്ങിപ്പോയ നീതിബോധത്തിന്ന്
വെടി മരുന്നിന്റെ
കെട്ട മണമാണെന്ന്
വിളിച്ചു പറയുന്നവരെ നോക്കി
വേട്ടക്കാര്‍
അടക്കം പറയുന്നുണ്ട്


2012, ഡിസംബർ 2, ഞായറാഴ്‌ച

വിഷം തീണ്ടിയ ഭൂമി


നിറം കെട്ട ഉദ്യാനങ്ങളില്‍
വേരൊടുങ്ങിയ ചെടികള്‍ക്ക് ചുറ്റും
വരും കാലത്തിന്റെ വെയിലോര്‍ത്തും
വാടിപ്പോയ തണല്‍ പാര്‍ത്തും
കുരുവിയും കുഴിയാനയും
ദു:ഖം അരുവി തീര്‍ക്കുന്നുണ്ട്

വിടരാതെ വീണ പൂക്കളുടെ
ഇതളുകള്‍ ഒളിപ്പിച്ച
പൂമ്പൊടിയുടെ പൈതൃകം തേടി
ചിറകുകള്‍ ചിലന്തി തിന്ന്
മരണം കാക്കുന്ന വണ്ടുകള്‍
മൂളാതെ ഇഴയുന്നുണ്ട്

തുളവീണ വര്‍ണ്ണച്ചിറകുകള്‍
വീശാനാവാതെ ശലഭങ്ങള്‍
ഉരുകിത്തീര്‍ന്ന
വാടാ മല്ലികക്കൊപ്പം
പുകയുന്ന വെടിയുണ്ട പേറി
കരയാതെ കരിയുന്നുണ്ട്

കരിയിലച്ചോട്ടില്‍
ഒളിപ്പിച്ച വിത്തും വേരും
വിഷം തീണ്ടിയ ഭൂമിക്കു മുകളില്‍
ചാപിള്ളയെ ഗര്‍ഭം പേറി
ഗതി കിട്ടാതെ
ഒളിയിടം തേടി അലയുന്നുണ്ട്

ചിറകൊടിഞ്ഞ കുരുവി
വിരിയാതെ വെന്ത മുട്ടകള്‍ക്ക്
സ്വപ്നങ്ങളുടെ ചൂടൊഴിച്ച്
അടയിരിക്കുമ്പോഴും
മറന്നു പോയ രാഗം
'ടവറു'കള്‍ക്ക്  മുകളില്‍
കുരുങ്ങിപ്പിടയുന്നുണ്ട്

2012, ഡിസംബർ 1, ശനിയാഴ്‌ച

വാലാട്ടാന്‍ ശീലിക്കുക


വികസനം
വിലപേശലാണ്
വീട്ടകങ്ങള്‍ തച്ചുടച്ച്
വേദനകള്‍ വാരിവിതറി
'വായ്ക്കരി'യിടാന്‍ വരുന്നവനോട്
'വല്ലതും' കിട്ടാനായി
വാവിട്ടലറി വിലപേശണം

വില കെടുത്തിയ ജീവിതങ്ങള്‍
വഴിമുടക്കിക്കരയുമ്പോള്‍
വലിച്ചുകീറിയ കുഞ്ഞുടുപ്പിനും
വക്കുപൊട്ടിയ സ്ലൈറ്റിനും
വിലപേശുമ്പോള്‍
വിങ്ങുന്ന പൈതങ്ങളുടെ
വിലാപം കേള്‍പ്പിക്കണം

വില കൂടിയ രഥങ്ങള്‍ക്ക്
വയറെരിയുന്നവന്റെ നെന്ജു കീറി
വേഗപ്പാതകളൊരുക്കാനും
വിസ്മയത്തിന്റെ പാര്‍ക്കുകളെ
വേനല്‍ മഴയാല്‍ കുളിപ്പിക്കാനും
വികസനം ചുമക്കുന്ന കഴുതയാവുക
വിയര്‍പ്പിന്റെ വിലയറിയിക്കാന്‍
വിലകെട്ടും വിതുമ്പിയും
വിലപേശി ക്കരയുക...

വികസനത്തിന്റെ വീതം വെപ്പുകാര്‍
വാതിലുകള്‍ തല്ലിപ്പൊളിച്ചും
വട്ട കണ്ണുകള്‍ ഉരുട്ടി വിരട്ടിയും
വരയിട്ടും വരമ്പിട്ടും
വഴിമുടക്കുമ്പോള്‍
വഴിതെറ്റി തെരുവിലലയുന്ന
വളര്‍ത്തുപട്ടിയുടെ
വരണ്ട കണ്ണില്‍ നോക്കി
വിനയവും വിധേയത്തവും പഠിച്ചെടുത്ത്
വാലാട്ടി തെരുവ് തെണ്ടാന്‍ ശീലിക്കുക