2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

മണം


ഇര കിട്ടാതെ വലഞ്ഞ പട്ടി  
ഇടവഴിയിലിരുന്നു കുരച്ചുതുപ്പി 
ഏതോ അറവു പുരയിലുയര്‍ന്ന 
കത്തിയുടെ സംഗീതം
കുടല് കീറുന്ന മണത്തിനു വഴിമാറി
ജന്മ വാസന പട്ടിക്കു തുണയായപ്പോള്‍ 
ഒഴുകി പ്പരന്ന ചോര 
കാലിന്റെ വേഗത കൂട്ടി  
ഓട്ടത്തിനിടയിലും പട്ടി മണംപിടിച്ചു 
"പെണ്ണാടിന്റെ" മണം ........
കൊതി പേറിയെത്തിയ കണ്ണുകളില്‍ 
നിരാശ 
അടഞ്ഞു കിടക്കുന്ന അറവു മാടം,
ഉണങ്ങി ത്തുടങ്ങിയ ചോരപ്പാടുകള്‍ ,
പിറകില്‍ 
പേറ്റുമണം മാറാത്ത ആട്ടിന്‍കുട്ടി
ഉണക്കാനിട്ട തുകലില്‍
അമ്മയുടെ 'മുലപ്പാട്' നോക്കി കരയുന്നു 
കരളലിഞ്ഞു 
വിശപ്പ്‌ പേറിയോടുമ്പോള്‍ 
വീണ്ടും കത്തിയുരക്കുന്ന ശബ്ദം
ആട്ടിന്‍ കുട്ടിയുടെ അലര്‍ച്ച...........
അമ്മയുടെ മാംസം തിന്നവര്‍ 
ലഹരിയില്‍ 
മകളുടെ അടിവയര്‍ തുരക്കുന്നു
പാവം പട്ടി വീണ്ടും കുരച്ചു
കുര കേട്ടാലറിയാം ,വിശന്നിട്ടല്ല ........
വിശന്നിട്ടാവില്ല ................!!




 

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

പിറവി

പിറവിയില്‍ കേട്ട അമ്മയുടെ തേങ്ങല്‍
മരണത്തില്‍ വെറും മൌനമാവുന്നു 
പിറന്ന കുഞ്ഞിന്റെ അലര്‍ച്ച 
ജീവിതത്തിലൊരു നീറ്റലാണ്
നിലാവില്‍ വിരിഞ്ഞ പൂക്കള്‍ 
സന്ധ്യ യുടെ ദുര്‍ഗന്ധമാവുന്നു 
ഇന്നലെ കണ്ട ചെറുമീന്‍ 
മുക്കുവന്റെ ചൂണ്ടയിലെ ഇരയാണിന്നു
ഇര വിഴുങ്ങിയ അമ്മ മത്സ്യം 
തീന്മേശയിലെ കാഴ്ച കണ്ട് മരിക്കുന്നു 
പുഴ പറഞ്ഞ കഥകള്‍ 
പുരാണത്തിലെ നുണകളാവുന്നു
കണ്ട് മോഹിച്ച പെണ്ണ് 
ഏതോ മെത്തയിലെ വിരിപ്പാണിന്നു
പൂത്തുലഞ്ഞ ചെടികള്‍ 
വരളുന്ന ഭൂമിയുടെ ദുഖമാവുന്നു
ഓടിത്തളര്‍ന്നവന്റെ വിയര്‍പ്പ് 
വീട്ടുകാര്‍ക്ക് ഒക്കാനമാണിന്നു
മുതുകൊടിഞ്ഞവന്റെ ദുഖം 
കാഴ്ചക്കാര്‍ക്ക് കൌതുകമാവുന്നു
കാത്തു നില്‍ക്കുന്നവന്റെ കണ്ണിലെ തിളക്കം
ഒളിച്ചിരിക്കുന്നവര്‍ക്ക് ശല്യമാണെങ്കിലും 
 

2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

ഇന്നലെ...

ഇന്നു കത്തിയ വെയിലില്‍ 
ഇന്നലെ പ്പിറന്ന മഴ മരിച്ചു
ഇന്നു വീശിയ കാറ്റില്‍ 
ഇന്നലെ വിരിഞ്ഞ പൂവും മരിച്ചു 
ഇന്നു വിരുന്നു വന്ന ചൂട് 
ഇന്നലെയുടെ കുളിരിനെ കരിച്ചു 
ഇന്നുകണ്ട കാഴ്ച 
ഇന്നലെയുടെ കണ്ണ് കുത്തിയുടച്ചു 
ഇന്നു കേട്ട വാക്ക് 
ഇന്നലത്തെ പൊയ് വാക്കിനുകുറുകെ ചിറയിട്ടു
ഇന്നുദിച്ച മോഹം 
ഇന്നലത്തെ പാഴ്ക്കിനാക്കളെ മൊഴിചൊല്ലി
ഇന്നു തോന്നിയ ദാഹം
ഇന്നലെ കുടിച്ച കിണറില്‍ വിഷം കലക്കി 
ഇന്നുകണ്ട ചിരിയില്‍ 
ഇന്നലെപ്പുതച്ച പെണ്ണിന്റെ തുണിയുരിഞ്ഞു 
ഇന്നു കേട്ട പാട്ടില്‍ 
ഇന്നലെയുതിര്‍ന്ന  കണ്ണീര്‍ വരണ്ടുണങ്ങി 
ഇന്നലെ പുതച്ചുറങ്ങിയ എനിക്ക് 
ഇന്നത്തെ വിരുന്നിനു കത്തു കിട്ടി, അങ്ങിനെ 
ഇന്നലെ മൈലാഞ്ചി യൂരിയ മണ്ണില്‍ 
ഇന്നു ചുവന്ന മണ്കൂന വന്നു 
ഇന്നലെ എന്നെനോക്കി ചിരിച്ച മക്കള്‍
ഇന്നെന്റെ മണ്കൂന നോക്കി തേങ്ങി, ഒടുവില്‍
ഇന്നുദിച്ച സൂര്യന്‍ 
ഇന്നലെപ്പെയ്ത നിലാവിനെ ചുട്ടുകൊന്നു ............


 

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

അങ്ങിനെയാണ് അത് സംഭവിക്കുന്നത്‌...............

മനസ്സില്‍ വിഷം നിറയുമ്പോഴാണ് 
ഭൂതകാലത്തെ മറന്നു പോകുന്നത് 
ചിന്തകള്‍ വഴി  തെറ്റുമ്പോഴാണ് 
കാതുകള്‍  സീല്‍ വെക്കപ്പെടുന്നത് 
കാതുകള്‍ അടഞ്ഞു പോകുമ്പോഴാണ് 
കണ്ണടച്ചിരുട്ടാക്കുന്നത് 
കണ്ണില്‍ ഇരുട്ട് നിറയുമ്പോഴാണ് 
പിശാചിനെ സ്വപ്നം കാണുന്നത് 
പിശാചു കൂട്ടുകാരാനാവുമ്പോഴാണ്
ശുദ്ധ സൗഹൃതം മുറിഞ്ഞു പോകുന്നത് 
നല്ല കൂട്ടുകാര്‍ അകന്നു പോകുമ്പോഴാണ് 
അഹങ്കാരം മിത്രമായി വരുന്നത് 
അഹങ്കാരം കൂട്ടാളിയാവുമ്പോഴാണ് 
നാക്കിന്റെ ബോധം നഷ്ടപ്പെടുന്നത് 
അങ്ങിനെയാണ് 
കരണ ക്കുറ്റിയില്‍ അടി വീഴുന്നതും 
വിഷമിറക്കി പത്തി താഴ്ത്താന്‍ പഠിക്കുന്നതും 

2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

മഴ

ഇപ്പോള്‍
ഉണരുമ്പോള്‍ എന്നും എന്റെ മനസ്സ് പറയും 
ഒരു നല്ല മഴ കണ്ടിരുന്നെങ്കില്‍ എന്ന് 
മൂടിക്കെട്ടിയ ആകാശവും 
കത്തിപ്പെയ്യുന്ന മഴയും
കുത്തിയൊലിച്ചു ചെമമണ്ണു പൂശിയ റോഡുകളും
എന്നും എന്റെ മനസ്സിലെ നിറമുള്ള സ്വപ്നങ്ങളാണ് 
ഇപ്പോള്‍
എത്ര കാലമായെന്നറിയില്ല
നിറമുള്ള ഒരു മഴ കണ്ടിട്ട് 
എന്നാലും മഴയും മഴക്കാലവും
സ്വപ്നത്തിലെ കൂട്ടുകാരായി വന്നു 
ഓര്‍മകളെ ഇക്കിളിപ്പെടുത്തി ഓളങ്ങളുണ്ടാക്കുന്നു
പൂത്തിരിയും വെടിക്കെട്ടും കഴിഞ്ഞ്‌ 
മരങ്ങളെ കുളിപ്പിച്ച് 
ഇലകളില്‍ നിന്ന് ഇലകളിലേക്കിറ്റി വീണ്‌
സംഗീതത്തിന്റെ അകമ്പടിയോടെ 
മണ്ണിലലിയുന്ന  മഴ
എന്നില്‍ നിന്നകന്ന കന്യകയുടെ മണവും 
മരുഭൂമിയില്‍ കരിഞ്ഞുപോയ പാട്ടും 
ഓര്‍മകളുടെ വേദനയും ഓര്‍മിപ്പിച്ചു 
കണ്ണുകളില്‍ പേമാരി പെയ്യിച്ച് 
എന്നില്‍ നിന്നോടിയകലുന്നു





2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

തടവുകാരന്‍

പടിയിറങ്ങി പ്പൊടിമണ്ണു തട്ടിക്കുടഞ്ഞോടി യൊളിച്ച ഞാന്‍ 
ചെറു ബാല്യകാലത്തു കെട്ടിമേഞ്ഞു
കാലിലുറപ്പിച്ചു  നിര്‍ത്തിയ 
കളി വീടിനുള്ളിലെ തടവുകാരന്‍ .......

കത്തിപ്പെയ്ത മഴയില്‍,
കുത്തിയൊലിച്ച 'ചിറക്കലെ' ചിറയില്‍
ഒരു ചെറു  മീനായിപ്പുളഞ്ഞു നീന്തിയാറാടി
ഉമ്മയുടെ അടികൊണ്ട്
പനിമാറാതെ മൂടിപ്പുതച്ചുറങ്ങിയ 
ബാല്യത്തിന്‍ തടവുകാരന്‍ .............

അക്ഷര മോതേണ്ട വായ്‌ തുറന്നങ്ങനെ 
പുസ്തകം വെക്കേണ്ട മേശയില്‍ കാല്‍വെച്ചു
കൂര്‍ക്കം വലിച്ചുറങ്ങിയ ഗുരുവിന്‍ മുഖത്തേക്ക് 
ഒന്നുമെഴുതാതെ പട്ടിണി കിടന്ന ബുക്കിന്റെ വയറു കീറി 
പ്രതിഷേധ കടലാസ് പക്ഷിയെ പായിച്ച 
കുലീനമാം കുസൃതിയുടെ തടവുകാരന്‍ .......................
മധുര മിഠായിയും
കളറുള്ള പെന്‍സിലും കാത്തു വെച്ചെന്റെ
ആഴ്ച വിരുന്നുകള്‍ ആഘോഷമാക്കിയ 
ധീര 'ശുഹാദാ' വിന്‍ പാട്ടെഴുതി കിസ്സ പറയുന്ന
നബിമാരുടെ കഥ ചൊല്ലി യെന്നെയുറക്കിയ
എന്നിലുറങ്ങിക്കിടക്കുന്ന യെന്റെ"വല്ല്യുപ്പ"യുടെ 
'പടപ്പാട്ടിന്‍ 'തടവുകാരന്‍  ‍...............

ആഴ്ച്ചവിരുന്നുകള്‍ ഒന്ന് മുടങ്ങിയാല്‍ 
"എന്റെ ബാവ വന്നീല "യെന്ന സങ്കടം 
രോഗം വെളുപ്പിച്ച മേനിക്കകത്തുള്ള 
രോഗമില്ലാ മനസ്സ് വിങ്ങിപ്പറയുന്ന,
മരണം കാത്തുകിടന്ന നാളിലും 
"എന്റെ ബാവ വന്നോ" എന്നോര്‍ത്തു ചോദിച്ച 
'വല്ല്യുമ്മ'യുടെ  സ്നേഹത്തിന്‍ തടവുകാരന്‍ ................

മാങ്ങയുടെ മണമൊന്നു  മാറിയാലും
ചക്കയില്‍ മധുരമൊന്നൂറിയാലും
ചാക്കിലൊരു ചുമടാക്കി യോടിവന്ന്
'കുഞ്ഞു ബാവയെ'യൂട്ടുന്ന മറ്റൊരുമ്മ 
ഉമ്മൂമ്മയല്ല തെന്റുമ്മതന്നെ .
 "ഉമ്മിയ്യ‌" താണേലു മുളള സ്നേഹം
 തുല്യമായ് സത്യമായ് പങ്കു വെച്ചു
ഇന്നവര്‍ക്കോര്‍മ്മയുടെ നിമിഷങ്ങളില്‍ 
ഞാനാ മടിയിലെ തടവുകാരന്‍ ......................

'വിഷവള' മെന്തെന്നറിയാതെ പൂത്ത്‌ കായ്ച്ചൊരു
നെല്ലിമരത്തിന്റെ സ്വാദും  നുണഞ്ഞ്‌
'ലക്ഷ്മി' ചേച്ചിയുടെ കൈത്തലംതൂങ്ങിയോടി 
കാട്ടുചോലയുടെ മധുരം കുടിക്കവേ 
പിഞ്ചു കാലിലേക്കോടിക്കയറിയ
ക്രൂരനാം കരിങ്കല്ലു ചീറ്റി ത്തെറിപ്പിച്ച 
ചോരക്കു മുമ്പിലുലയാതെ  പതറാതെ
ഉടുമുണ്ട് കീറി മുറിവ് കെട്ടിയും 
"എന്റെ കുട്ടീ  ............"യെന്നാര്‍ത്തു  വിളിച്ചാളെക്കൂട്ടിയും 
മതഭ്രാന്തെ ന്തെന്നറിയാതെ  എന്നെ ലാളിച്ചയാ
ചേച്ചിയുടെ കനിവിന്റെ  തടവുകാരന്‍  ...........
അങ്ങ് 'തടത്തിലെ' പറമ്പിലൊരു വെയില്‍കാല സന്ധ്യയില്‍
ചുവന്ന സൂര്യനില്‍ നിന്നൂറ്റിയെടുത്ത 
ചെഞ്ചായമണിഞ്ഞൊരു ഞാവല്‍ മരം 
മധുരം നിറഞ്ഞു തുടുത്ത പഴം  നീട്ടി മാടിവിളിക്കവേ 
ഓടിയടുത്തും പാഞ്ഞുകയറിയും
തലകുത്തി വീണ ദിനത്തിന്റെ തടവുകാരന്‍ .............



2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ഒട്ടകം

                                       
ഒട്ടകം ഒരു പ്രതീകമാണ് 
ചരിത്രത്തെ മറന്നുപോയവര്‍ക്കു നേരെ  
തലയുയര്‍ത്തി നടന്നുവരുന്ന
ഓര്‍മ്മകളുടെ പ്രതീകം.......................

ജലയുദ്ധത്തിനു ആയുധം മൂര്‍ച്ച കൂട്ടുന്നവരെ 
കണ്ണിറുക്കി കളിയാക്കി 
കാലംതെറ്റി വരാനിരിക്കുന്ന 
മക്കള്‍ക്കുവേണ്ടി 
കരുണയുടെ തീര്‍ത്ഥം 
സൂക്ഷിച്ചു കാത്തിരിക്കുന്ന 
സ്നേഹത്തിന്റെ പ്രതീകം......................

ഇന്ധനവിലയുടെ ഗ്രാഫ് നോക്കി 
നടു റോഡിലിരുന്നു വെയിലുകായുന്ന
'പ്രകടനത്തൊഴിലാളി'യോട് ചിരിച്ചു തളര്‍ന്ന 
പഴമയുടെ പ്രതീകം .........................

അഹങ്കാരത്തിന്റെ കൊടുമുടിയേറി 
അന്നം മുടക്കാന്‍ 
കാത്തുകെട്ടി കിടക്കുന്നവര്‍ക്ക് 
സാലിഹ് നബിയുടെ കഥ പറഞ്ഞുകൊടുക്കുന്ന 
അധ്യാപകന്റെ പ്രതീകം ....................

ദുരന്തങ്ങളെ 
കാല്‍ ചുവട്ടിലുറക്കിക്കിടത്തി 
ശാന്തമായുറങ്ങുന്ന
സ്വസ്ഥതയുടെ പ്രതീകം ....................

ഇലയിളകിയാലിറങ്ങിപ്പടക്കൊപ്പോരുക്കി 
വരുന്ന ജനതയ്ക്ക് മുന്നില്‍ 
വിളക്കുമാടം കെട്ടി കാത്തിരുന്നു 
ക്ഷമയോതുന്ന
സാത്വികന്റെ പ്രതീകം ............

മരുഭൂമിയുടെ 
നിറവും മണവുമുള്ള 
ആഭിജാത്യത്തിന്റെ പ്രതീകം...................... 
യുദ്ധക്കെടുതികള്‍ക്കൊടുവില്‍
സമാധാനത്തിന്റെ ദൂതുമായോടുന്ന 
ധീരതയുടെ പ്രതീകം.................

ശാന്തി കാലത്ത് 
അന്നം തേടിപ്പോകുന്ന ബദവിയുടെ 
കൂടാരത്തിന് കാവല്‍കിടക്കുന്ന
സത്യ സന്ധ്തയുടെ പ്രതീകം ......................

അലച്ചിലില്‍ ആനന്ദം കണ്ടെത്തുന്ന 
ഖാഫിലക്ക് കൂട്ടുപോയി
നിയോഗം പൂര്‍ത്തീകരിച്ച സായൂജ്യം തേടുന്ന 
കൂട്ടാളിയുടെ പ്രതീകം.........................

കെട്ട് ഭാണ്ടങ്ങളുടെ ഭാരം പേറി 
നടുവൊടിഞ്ഞ്
നന്ദികേട്‌ പ്രതിഫലം വാങ്ങി 
അറവുശാലയില്‍ മൂര്‍ച്ചകൂട്ടിയ 
കത്തിയില്‍ നിന്നിറ്റിവീഴുന്ന 
ചോര പേക്കിനാവുകണ്ട് 
ഞെട്ടിയുണരുന്ന പ്രവാസിയുടെ 
ദുഃഖത്തിന്റെ പ്രതീകം................

അങ്ങിനെ യങ്ങിനെ 
ഒട്ടകം 
എല്ലാറ്റിന്റെയും പ്രതീകമാവുന്നു 
എല്ലാ പ്രതീകങ്ങളെയും 
വെല്ലുവിളിക്കുന്ന 
തലയെടുപ്പിന്റെ 
പ്രതീകവും ഒട്ടകം തന്നെ ..........

2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

അവള്‍

എന്നാണവള്‍ എന്റെ മനസ്സില്‍ കൂട് കൂട്ടിയത് എന്നെനിക്കറിയില്ല 
ഓര്‍മവെച്ച നാള്‍ മുതല്‍ 
പകലിലും രാവിലും എനിക്ക് കൂട്ടായിരുന്നു 
ചിരിക്കാനും കരയാനും 
എരിവും പുളിയും പങ്കുവെക്കാനും 
ചിലപ്പോഴൊക്കെ മധുരമായി പിണങ്ങാനും 
അവളെന്റെ നിഴലായി കൂടെനടന്നു 
പകലില്‍ എന്റെ കനവായി 
രാവില്‍ എനിക്ക് കുളിരായി
കുളിരില്‍ എന്റെ കനലായി 
പിന്നെ 
ജീവന്റെ തുടിപ്പും താളവുമായി 
എന്നെ പുതച്ചവളുറങ്ങി
ഒടുവില്‍ 
അവളെ കാണാതായപ്പോഴാണ് 
എന്റെ കണ്ണിലുറവ പൊട്ടിയതും 
കനവുകളുറഞ്ഞു പോയതും,
ഒരുനാള്‍ കുപ്പിവള കിലുങ്ങും പോലെ ഒരു ചിരി 
അവളുടെ ചിരി .............
തിരഞ്ഞു തളര്‍ന്ന കണ്ണുകളില്‍ സ്നേഹത്തിന്റെ സ്പര്‍ശം 
പരിഭവം നടിച്ച എന്നോടവള്‍ .........
"ഞാനോടിയോളിച്ചതല്ല ,നിന്നിലലിഞ്ഞ് ചേര്‍ന്നതാണ് 
എന്നും ഞാനുണ്ടായിരുന്നു, നിന്റെയുള്ളില്‍ "
ശരിയാണ്, 
അവളുണ്ടായിരുന്നു എന്റെയുള്ളില്‍, 
പിന്നെ ആരാണവളെ 
എന്നില്‍നിന്ന് മറയിട്ടകറ്റുന്നത് ..........

2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

വില്‍ക്കാനുണ്ട് ,സ്നേഹം

ചന്ത  ,
എന്നും അവനൊരല്‍ഭുതമായിരുന്നു 
ദിനേനെ മാറുന്നതുകൊണ്ട് മാത്രമല്ല ,
അതിന്റെ ശബ്ദഘോഷങ്ങളും ,അലങ്കാരചിന്ഹങ്ങളുമെല്ലാം 
ഏറെ വിചിത്രമാണവന് 
പിന്നെ ഇല്ലാ ഗുണങ്ങള്‍ പറഞ്ഞുള്ള വിലപേശലുകള്‍.................
ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം 
ഇന്നലെയാണവന്‍  ചന്ത കാണാനിറങ്ങിയത് 
മുന്‍പ് വെറുതെകിട്ടിയിരുന്നവെള്ളം മുതല്‍ 
മൂല്യമറിയാത്ത ഗര്‍ഭപാത്രം വരെ വില്പനക്കുണ്ട് 
ഗര്‍ഭ ശുശ്രൂഷക്കും പ്രകടനത്തിനും മാത്രമല്ല 
മരണാനന്തര കര്‍മങ്ങള്‍ക്കും, തലചേര്‍ന്നിരുന്നു കരയാനും 
ഏജന്‍സികള്‍ കടതുറന്നിരിപ്പുണ്ട് 
സ്നേഹം ഒരു വിപണനവസ്തുവാണെന്ന് അവനറിയില്ലായിരുന്നു 
അടുത്തവര്‍ക്കും അകന്നവര്‍ക്കുമെല്ലാം വാരിക്കോരിനല്‍കിയപ്പോള്‍ 
കിട്ടിയവരില്‍ ചിലര്‍ പല്ലുയര്‍ത്തി ചിരിക്കുന്നതുകണ്ട് 
പാവം കരുതി 
അത് സ്നേഹത്തിനുള്ള മറുചിരിയാണെന്ന് 
ഇപ്പോള്‍,എല്ലാത്തിനും വിലയിട്ട കാലത്ത് 
ചന്തയുടെ കൌതുകം നോക്കി നടക്കുമ്പോഴാണ് കണ്ടത് 
ഒരമ്മ മകളോട് വില പേശുന്നു
പത്തുമാസത്തെ ഗര്‍ഭത്തിനു വാടകവേണമെന്ന്
മുലപ്പാലിന്റെ വില കിട്ടിയില്ലെന്ന് 
നെഞ്ചിടിപ്പോടെ മുന്നോട്ടു നടന്നപ്പോള്‍ 
ഒരച്ചന്‍ മകന്റെനെരെ തിരിഞ്ഞു കൊട്ടേഷന്‍ നല്‍കുന്നു 

ബന്ധം തുടരാന്‍ രണ്ടു ലക്ഷം ..........
ബന്ധം പിരിയാന്‍ മൂന്നു ലക്ഷം ...........
അല്ഭുതക്കാഴ്ചകള്‍ കണ്ട് തലകറങ്ങിവീണ അവന്‍ കണ്ണുതുറന്നപ്പോള്‍ 
അടുത്തിരുന്നൊരാള്‍ വായിക്കുന്നത് കേട്ടു ......
"ഇന്ന കസീറന്‍ മിനല്‍ ആഹ്ബാരി വര്‍രുഹ്ബാനി ല യൌകുലൂന അമവാലന്നാസി ബില്‍ ബാത്തില്‍ .................... "
ഒളിഞ്ഞിരുന്നു ഊറിച്ചിരിക്കുന്ന പിശാച്ച്‌ 
വേദം വായിക്കുന്നവനെ നോക്കി പല്ല് കടിക്കുന്നത് കണ്ട്
അവന്‍ തിരിഞ്ഞോടി ,
ഭീതിയോടെ 
ചന്തയില്‍ അപ്പോഴും വിലപേശല്‍ നടക്കുന്നുണ്ടായിരുന്നു 





2010, ജൂലൈ 26, തിങ്കളാഴ്‌ച

അഹങ്കാരി

"സൂര്യന്‍ " അഹങ്കാരത്തോടെ കിഴക്ക് നിന്നും യാത്ര തുടങ്ങി
തന്റെ താഴെ , ചെറു ജീവികളെ കണ്ടു  ...
ഒന്നുകൂടി പെരുപ്പിച്ച ഗര്‍വോടെ കണ്ണ് മിഴിച്ചു
ഞാനാണ് ശക്തന്‍ ..........
എന്റെ വെളിച്ചമില്ലെങ്കില്‍ നിങ്ങളൊക്കെ ഇരുട്ടില്‍ തന്നെ
എന്റെ ചൂടില്ലെങ്കില്‍ നിങ്ങള്‍ തണുത്തു മരിക്കും
ഞാനോന്നടുത്തു വന്നാല്‍ നിങ്ങള്‍ കരിഞ്ഞു പോകും
എന്റെ ഊര്‍ജമില്ലെങ്കില്‍ നിങ്ങള്‍ക്കു ഭക്ഷണമില്ല
ഞാനില്ലെങ്കില്‍ നിങ്ങളില്ല.....
         എല്ലാം കേട്ട "മേഘം" പതുങ്ങി വന്നു പറഞ്ഞു
         ഞാനുണ്ടെങ്കില്‍ നീയാരുമല്ല
         നിന്റെ വെളിച്ചത്തെ മറയ്ക്കാന്‍ .........
         നിന്റെ ചൂടിനെ തടയാന്‍ .......
         നിന്നെ ത്തന്നെ അകറ്റാന്‍ എനിക്കാവും,
         ഞാനുണ്ടെങ്കില്‍ പിന്നെ നീയില്ല
ഒളിച്ചിരുന്ന "കാറ്റ്" കുതിച്ചുവന്നു..
ഉശിര് പറഞ്ഞ മേഘം ദൂരേക്ക്‌ തെറിച്ചു വീണു
ഞാനുള്ളപ്പോള്‍ പിന്നെ നീയാര്......?
നീ എന്റെ കീഴാളന്‍ , നിന്നെ ഞാന്‍ നയിക്കും
എന്നെ വെല്ലാന്‍ ആരുമില്ല ,
എന്നെ തടഞ്ഞാല്‍ ഞാന്‍ വീശിയടിക്കും
          ധ്യാനം മുടങ്ങിയ "പര്‍വ്വതം"തലയുയര്‍ത്തി കാറ്റിനോട്
          എന്റെ മുമ്പില്‍ നീയാര് ...?
          നിന്നെ തടയാന്‍,
          നിന്റെ വഴിമുടക്കാന്‍, എനിക്കാവും
          എന്നെ ക്കണ്ടാല്‍ നീ വഴി തിരിഞ്ഞോടും
          എന്റെ കരുത്തില്‍ നീയാരുമല്ല
കേട്ടുനിന്ന "കുട്ടി" ചിരിച്ചു
ഞങ്ങള്‍ മനുഷ്യരുടെ ബുദ്ധിക്ക് മുമ്പില്‍ നീയാര് ....?
നിന്റെ ഹൃദയം തുരന്നു ചോരയൂറ്റാന്‍...........
നിന്റെ പുറം ചവിട്ടി നടുവൊടിക്കാന്‍.............
നിന്നെ അടിയോടെ കോരി കടലിലെറിയാന്‍.....
എനിക്കാവും
           കാത്തുനിന്ന "ഉറക്കം" അടുത്തുവന്നു
           കുട്ടീ ...... നിന്നെ തളര്‍ത്താന്‍ എനിക്കാവും
           നിന്റെ ബുദ്ധിയെ ഞാനുറക്കും
           എന്നെ തടയാന്‍ നിനക്കാവില്ല
ദൂരെ മാറിക്കരയുന്ന "പെണ്ണ്" തിരിഞ്ഞുനിന്നു
ഹേയ്‌.... ഉറക്കം...........
നീയല്ല ശക്തന്‍
എന്നെ കീഴ്പെടുത്തിയ "ദുഃഖ"ത്തെ നോക്കൂ
"ഉറക്ക"മെന്ന നിന്നെ തടയാന്‍ അവനാവും
കണ്ടില്ലേ , ദുഃഖം കീഴ്പെടുത്തിയ എന്നെ ........
ഞാന്‍  നിന്നെ പ്രണയിച്ചിട്ടും നിനക്കെന്നെ തഴുകാനായില്ല
യഥാര്‍ത്ത ശക്തന്‍ ദുഖമാണ്
                 കേട്ടുനിന്ന ദുഃഖം വിനയത്തോടെ ചൊല്ലി
                  എന്നെയും തോല്‍പ്പിക്കുന്ന ഒന്നുണ്ട്
                  എന്താണത്.............??
                  എല്ലാവരും ഒന്നിച്ചു ചോദിച്ചു
                   "ഈശ്വര സ്മരണ"
                   കേട്ടിട്ടില്ലേ .............
                "   അലാ ബി ദികിരില്ലാഹി തത് മ ഇന്നല്‍ ഖുലൂബ് "

2010, ജൂലൈ 11, ഞായറാഴ്‌ച

കളി തന്നെ കാര്യം ....

കളി കഴിഞ്ഞു ഇനി കാത്തിരിപ്പാണ് ,അടുത്ത ഊഴത്തിനായി നാലുവര്‍ഷം കഴിയണം സ്പെയിനിന്റെ ഭാഗ്യം പ്രവചിച്ചത് കളിക്കാരല്ലെന്നും മറിച്ച് പോള്‍ എന്ന നീരാളിപ്പയ്യനാനെന്നും പറഞ്ഞു കളിക്കാരെ കൊച്ചാക്കുന്ന 'കളി' പുറത്തു നടക്കുന്നുണ്ട് ഗ്രൌണ്ടിലെ കളിയേക്കാള്‍ ലാഭം പുറത്തെ കളിയാണെന്ന് കളിയെഴുത്തുകാര്‍ പറയുന്നു. ഒരു നീരാളിയും ഒരു മണിത്തത്തയും ലോക ഫുട്ബാളിന്റെ ഭാവി പ്രവചിക്കാന്‍ മാത്രം വളര്‍ന്ന കാര്യം നമ്മള്‍ നിഷേധിച്ചിട്ട് കാര്യമില്ല, ഒടുവില്‍ ഇന്ന് "ഞാനോ നീയോ "എന്ന് വാശി പിടിച്ചപ്പോള്‍ കൊമ്പ് കൊര്‍ക്കാതിരുന്നത് പോളിനും മണിക്കും അതില്ലാത്തത് കൊണ്ടാവാം , എന്നാലും പുറത്തു "തത്തപൂജകരും നീരാളി ഫാന്‍സും " തികഞ്ഞ ഗുസ്ത്തി പിടുത്തമായിരുന്നു , തത്തക്ക്‌ വെറുതെ പോയി ഒരു ചീട്ടെടുത്താല്‍ പിന്നെ പണിയൊന്നുമില്ല , നീരാളിക്ക് ശാപ്പാടടിച്ച് കിടന്നുറങ്ങാം, ഉറക്കം വരാതെ മനുഷ്യര്‍ ഇവിടെ ക്കിടന്നു ടെന്ഷനടിക്കുന്നത് മുന്‍കൂട്ടിക്കാണാന്‍ പാവം ജീവികള്‍ക്കാവുന്നില്ല, അതോ ഈ വിഡ്ഢികള്‍ പൊരുതി മരിക്കട്ടെ എന്ന് കരുതിക്കാണുമോ ..........,
സത്യത്തില്‍ കളിക്കാരെ കൊച്ചാക്കുന്ന,മാനസികമായി തകര്‍ക്കുന്ന ,ഈ മഷിനോട്ടം എന്നേ നിരോധിക്കെണ്ടാതായിരുന്നു, ജയവും തോല്‍വിയും "നീരാളിപ്പിടി"യിലായാല്‍ പാവം കളിക്കാര്‍ക്കിനി എന്ത് കളി , അവരെക്കൊണ്ടിനി നമുക്കെന്തു കാര്യം , ഈ കളി തീര്‍ന്നപ്പോള്‍ ആളുകളുടെ ഓര്‍മയില്‍ ബാക്കി നില്‍ക്കുന്നത് കൂട്ടിലടച്ച ഒരു നീരാളിയും തുണിയുരിഞ്ഞാടിയ ഷക്കീറയുടെ 'വക്കാ വക്കാ.........' എന്ന ഗാനവും മാത്രമാവും കളിയെ തീരെ അപ്രസക്തമാക്കുന്ന ഗോസിപ്പുകളും പ്രവചനങ്ങളുമായിരുന്നു അരങ്ങു വാണത്
ഇത്തരം നീരാളി പ്പിടുത്തങ്ങളില്‍ നിന്നും കളിയെ രക്ഷിക്കാന്‍ ഇനിയാര്‍ക്കുമാവില്ല , പന്തയക്കാരും പങ്കു കച്ചവടക്കാരും ചേര്‍ന്നൊരുക്കുന്ന അഴിഞാട്ടമായി എല്ലാ കളികളുമെന്നപോലെ ഫുട്ബാളും മാറിക്കഴിഞ്ഞു ,
കളി സമ്മാനിച്ച ആവേശത്തില്‍ ദക്ഷിണാഫ്രിക്കയിലെ അരപ്പട്ടിണിക്കാരും മുഴുപ്പട്ടിനിക്കാരും ഒരു കുഴലുമെടുത്തു തെരുവ് തെണ്ടി, ഇങ്ങു മലപ്പുറത്തു മെത്തി ഒരു കുഴല്‍ ,
അദ്ഭുതക്കുഴല്‍ കാണാന്‍ ജനം ഇരച്ചു കയറിയെന്നും ശല്ല്യം സഹിക്കാനാവാതെ വീട്ടുകാരി കുഴലെടുത്ത് അടുപ്പിലിട്ടൂതിഎന്നത് പത്രങ്ങള്‍ക്ക്ഇഷ്ടപ്പെടാത്ത വാര്‍ത്ത ,
കളി തുടങ്ങിയ നാള്‍ മുതല്‍ നമ്മുടെ നാട് പല നാടുകള്‍ക്കും തീരെഴുതിക്കൊടുത്തിരുന്നു ബ്രസീലും ഫ്രാന്‍സും ജെര്‍മനിയും മുതല്‍ നാം കെട്ടുകെട്ടിച്ച
പറങ്കി കളും ഇന്ഗ്ലെണ്ടും വരെ നമ്മുടെ നാട്ടിലും മനസ്സിലും വിലസി പറക്കുകയായിരുന്നു , അടിമച്ചങ്ങലകള്‍ ഞങ്ങള്‍ക്ക് അലങ്കാരമാണെന്ന് സ്വയംവിളിച്ചു പറയുന്ന ഒരു ജനതയുടെ മാനസികാവസ്ഥ എന്തൊക്കെ അശ്ലീലങ്ങലാണ് പുതുതായി പണിതെടുക്കുന്നത്......?!, വരും തലമുറകളെ എങ്ങിനെയൊക്കെ യാവും ഈ ആവേശം സ്വാദീനിക്കുന്നത് ...?, നാം താഴെയിറക്കിയ കൊടികള്‍ നമ്മുടെ തലയിലെ അലങ്കാരങ്ങളും നാമോടിച്ച സംസ്കാരം നമ്മുടെ വീട്ടിലെ വിരുന്നു കാരനുമാകുമ്പോള്‍ ചരിത്രം നമ്മെ നോക്കി ചിരിക്കുകയാവാം ,
കളി കഴിഞ്ഞപ്പോള്‍ നാം എന്ത് നേടി എന്ന ചോദ്യം തന്നെ അപ്പ്രസക്തമാണ് , കാരണം ഇന്ന് ഒരു കളിയും ഒന്നും നേടിത്തരുന്നില്ല പകരം പലതും നമ്മില്‍നിന്നു അപഹരിക്കുകയാണ് ,പല ദുരന്തങ്ങളും നമ്മില്‍ ഉപേക്ഷിച്ചു പോവുകയാണ്...., ചൈതന്ന്യമുള്ള സംസ്ക്കാരങ്ങളെ നശിപ്പിക്കുകയും അടിമത്തത്തെ പുനസ്രിഷ്ടിക്കുകായുമാണ്, കളിയിലും നാം ഒരു കാര്യം കണ്ടെത്തേണ്ടതുണ്ട്, ഇല്ലെങ്ങില്‍ നമുക്ക് നഷ്ടപ്പെടുന്നത് നല്ല കളി മാത്ര മാവില്ല, മറിച്ച് നമ്മെത്തന്നെയായിരിക്കും,

2010, ജൂലൈ 7, ബുധനാഴ്‌ച

കാല്‍പന്തുകളി

കാല്‍ പന്ത് കളിയെ പ്പറ്റി എനിക്കെല്ലാമറിയാം
കാലും വലയും കെട്ടി ചുറ്റും കുമ്മായം വിതറി 
വിസിലൂതി പിന്നെ കൂട്ടത്തല്ലില്‍ തീരുന്നതുവരെ 
എല്ലാറ്റിലും ഞാന്‍ മിടുക്കനായിരുന്നു
എന്റെ അപ്പനപ്പൂപ്പന്മാരെല്ലാം
കാല്‍പന്തു കളിയില്‍ അതി വിദഗ്ദരാണ്
എന്നെ ഗര്‍ഭം ധരിച്ചപ്പോള്‍തന്നെ
ഉമ്മ എന്റെ കളി വയറില്‍ തൊട്ടറിഞ്ഞിരുന്നെന്ന്
ഇപ്പോഴും പറയാറുണ്ട്‌
എന്റെ വല്ല്യുപ്പ
പണ്ട് സിംഗപ്പൂരില്‍ പോയത് പന്ത് കളിക്കാനായിരുന്നെന്നു
എല്ലാവര്‍ക്കുമറിയാം
റബ്ബര്‍ ടാപ്പിങ്ങിനായിരുന്നെന്നു അസൂയാലുക്കള്‍ പറയുന്നതാണ്
പന്തുണ്ടാക്കാന്‍ വേണ്ടി ചിലപ്പോള്‍
റബ്ബര്‍ ടാപ്പിങ്ങും ചെയ്തിട്ടുണ്ടാവും
വല്ല്യുപ്പയുടെ ഉപ്പയും പിന്നെ അവരുടെ ഉപ്പയും വിദഗ്ദര്‍ തന്നെ
അവരൊക്കെ 'പടാളി' എന്നുപറഞ്ഞതും ഒരു പക്ഷെ
പന്തുകളിയെപ്പറ്റിയാവാം
എല്ലാം "ഒരു കളി "യാണല്ലോ
ചെറുപ്പത്തില്‍ എന്നും എന്റെ സ്വപ്നം
ഉരുണ്ട വലിയ പന്തായിരുന്നു
എന്റെ അധ്യാപകര്‍ ക്കും ഇത് നന്നായറിയാമായിരുന്നതുകൊണ്ട്
എല്ലാ പരീക്ഷയിലും ഉത്തരക്കടലാസു തരുമ്പോള്‍
ഒരു പന്തിന്റെ ചിത്രം വരച്ചു തരും
അവര്‍ക്കും പന്തിനോട് ആരാധനയായിരുന്നു
നൂറ് എന്നാ അക്കം താഴെയും എനിക്കിഷ്ടപ്പെട്ട പന്ത്‌
മുകളിലുമായിട്ടാണ് ചിത്രംവര
അന്നേ എനിക്ക് മനസ്സിലായി ,
പന്ത് എപ്പോഴും നൂറിന്റെ മീതെയായിരിക്കുമെന്നു
ഒരിക്കല്‍ ഒരു ടീച്ചര്‍ മാത്രം എന്റെവീട്ടില്‍ പോയി പന്തിനെ അവഹേളിച്ചു സംസാരിച്ചു
അവരെനിക്കു തന്നത് പന്തല്ല എന്നും അതിനു പൂജ്യം എന്നാണു പറയുക തുടങ്ങി
ഇതുവരെ ആരും പറയാത്ത കഥകള്‍ ...........
പെണ്ണുങ്ങള്‍ക്ക്‌ പന്തിനോടുള്ള വിരോധം ചരിത്രാതീതകാലം മുതല്‍ക്കുള്ളതാണെന്ന്
അന്നെനിക്കറിയില്ലായിരുന്നു
എന്തായാലും കണക്കു ടീച്ചര്‍ കളവുപറഞ്ഞതാണെന്ന സത്യം ഉമ്മ തിരിച്ചറിഞ്ഞില്ല എന്ന്
എനിക്ക് മനസ്സിലായത്‌ അന്ന് രാത്രിയാണ്
വടിയുടെ ശീല്‍ക്കാരം റഫറിയുടെ വിസിലായും
അടിയുടെ ശബ്ദം പെനാല്‍ട്ടികിക്കിന്റെ ശബ്ദമായുംഎനിക്ക് തോന്നി
സന്തോഷത്തിന്റെ അശ്രുകണങ്ങള്‍
എന്റെ വിരിപ്പിനെ നനചെങ്കിലും ആ വിരിപ്പ്
ഒരു നിധിപോലെ ഇപ്പോഴും എന്റെ തലയിണക്കുള്ളിലുണ്ട്
പിന്നീടെന്നും പന്തിനു പകരം
പന്തുപോലുള്ള അവരുടെ മുഖവും
പന്തുരുളുന്നതുപോലുള്ള ആ നടപ്പും സ്വപ്നത്തില്‍ വന്നെന്റെ ഉറക്കം കെടുത്തി
ഒരിക്കല്‍ അവരെന്നോട് പറയുകയാണ്‌
"ഇങ്ങിനെ പന്തും പിടിച്ചുനടന്നാല്‍
നീ പത്തിലെത്തുമ്പോള്‍ പന്ത് പൊട്ടുമ്പോലെ പൊട്ടും"
പെണ്ണുങ്ങള്‍ക്ക്‌ പന്തുകളിക്കാന്‍ കഴിയാത്തതിന്റെ കുശുമ്പ്
അവരെന്നോട് തീര്‍ക്കുകയായിരുന്നു
ഇങ്ങിനെ പന്തില്‍ പൊതിഞ്ഞ എന്റെ കഥകള്‍ ഏറെയുണ്ട്
എല്ലാം ചേര്‍ത്ത് ഒരിക്കല്‍
എന്റെ മകനോട്‌ പറഞ്ഞപ്പോള്‍ അവന്റെ ചോദ്യം
"ഈ കാല്‍പന്തുകളി എന്നാല്‍ എന്താ................?"
ട്ടും..........
അതുവരെ സൂക്ഷിച്ച എന്റെ പന്ത് അന്നുപൊട്ടി
ഒടുവില്‍ ടീവി തുറന്നു മെസ്സിയുടെ കളി കാണിച്ചപ്പോള്‍ അവനെന്നെയൊരു നോട്ടം
ഇത് ഫുട്ബാള്‍ അല്ലെ .............?
ട്ടും .........
എന്റെ ഹാര്‍ട്ട്‌ ആണ് അപ്പോള്‍ പൊട്ടിയത്
അല്ലെങ്കിലും അവനെ പറഞ്ഞിട്ട് കാര്യമില്ല
ഒരിക്കല്‍പോലും നൂറില്‍ ഒരു " പന്ത് " വാങ്ങാത്തവന്
പന്തിനെ ക്കുറിച്ച് പറയാന്‍ എന്ത് യോഗ്യത ....?!
അവന്‍ ഫുട്ബോള്‍ എന്ന് തന്നെ പറയട്ടെ ............

കാപട്യം

കാപട്യം ഒരു സുകൃതമാണെന്ന്
ആളുകള്‍ പറയുന്നു ...........
തെളിച്ചു വെച്ച വിളക്കിനു മുമ്പിലിരുന്നു കൊണ്ട്
പരസ്പരം മുഖം നോക്കി ചിരിച്ച്‌
കളവു പറഞ്ഞു വഞ്ചിക്കാന്‍ ...........
അണഞ്ഞ വിളക്കിനു താഴെ കുതികാല്‍വെട്ടി
കൈകഴുകാന്‍ .........
മുന്‍ഗാമികള്‍ ചെയ്ത സുകൃതങ്ങളെ
തന്റെതാക്കി മേനിനടിക്കാന്‍ ..........
പിന്നെ
അപരാധങ്ങള്‍ വഴിയെപ്പോകുന്നവന്റെ പിരടിയിലിട്ടു
തലയൂരാനും ............
കാപട്യം ഒരു ആവശ്യമാണെന്ന്
എന്റെ അനിയനും  പറയുന്നു
മാലാഖയെ ചെകുത്താനാക്കാം
ചെകുത്താനെ വിശുദ്ധനെന്നു വിളിക്കാം
കാലത്തിന്റെ ഇരുട്ടിലൂടെ ഊളിയിടാം ............
കൈത്താങ്ങായി വന്നവന്റെ കാലൊടിക്കാനും
കാപട്യം ഒരു ഒളിത്താവളമാണെന്ന്
എല്ലാവരും പറയുന്നു ............

2010, ജൂലൈ 6, ചൊവ്വാഴ്ച

ഭാഗ്യം

ഭാഗ്യം തേടിയാണയാല്‍ യാത്ര പോയത്
പുഴയും കടലും താണ്ടി , വസന്തവും ശിശിരവും പിന്നിട്ടു
എത്തിയത് മരുഭൂമിയില്‍
വെയിലിലെന്തോ തിളങ്ങുന്നതുകണ്ട് അയാള്‍ കരുതി
സ്വര്‍ണം !!!
ഇതുതന്നെ ഭാഗ്യം
ഓടിചെന്നപോഴാനരിയുന്നത്‌
മണല്‍ തന്നെ ചതിക്കുകയായിരുന്നു
അലച്ചിലിനൊടുവില്‍ അയാളെത്തിയത്
ഭാഗ്യ രത്നങ്ങളുടെ വില്പന ശാലയില്‍ ,
ഭാഗ്യം തേടി നടന്നയാള്‍
ഭാഗ്യ ങ്ങളുടെ വിതരണക്കാരന്‍..!!
ചോദിച്ചവര്‍ക്കെല്ലാം "ഭാഗ്യം "വാരി നല്‍കി
ഒടുവില്‍ ആരോ പറഞ്ഞുകേട്ടു " അയാള്‍ മഹാ ഭാഗ്യവാനാണെന്ന്"
അവര്‍ക്കറിയില്ലല്ലോ
ഹൃദയത്തില്‍ ഒരു വലിയ കല്ലും പേറിയാണയാല്‍ നടക്കുന്നതെന്ന്

മത്തങ്ങയുടെ രാഷ്ട്രീയം


നിങ്ങള്‍മത്തങ്ങയെ കുറിച്ചു സംസാരിക്കൂ
ഈയുള്ളവന്‍ മത്തങ്ങയുടെ കുരു കൊറിചിരിക്കാം
മത്തങ്ങക്കുരുവിന്റെ പാറ്റന്റ്
മുത്തശ്ശിയുടെ കൊന്തലില്‍ തൂങ്ങുന്ന താക്കോല്‍ കൂട്ടത്തിനാണ്
"കുരു" കിട്ടാന്‍
പത്തായം തുറക്കാതെ പറ്റില്ലല്ലോ
മത്തങ്ങാക്കുരു മുഖ വ്യായാമത്തിന് ബെസ്റ്റ് ആണെന്ന്
കാലിഫോര്‍ണിയയില്‍ നടന്ന പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്
രണ്ടു പല്ലുകള്‍ക്കിടയില്‍ വെച്ച്
തൊണ്ട് പൊട്ടിച്ചുള്ള "പരിപ്പെടുപ്പ്" ഒരു കലയാണ്‌
പരിപ്പെടുക്കാന്‍ നല്ലത് കാമ്പസ് ആണെങ്കിലും
നല്ല പരിപ്പുള്ളത് നരച്ച കുരുവിലാനെന്നത് പ്രമാണം
പോലീസിനെ കല്ലെറിയുംപോഴും
കുരു കൊറിക്കുംപോഴും ഒരേ അനുഭൂതിയാനെന്നു
ഇസ്രായേലിന്റെ പഠനത്തിലുണ്ട്
ബസ്സിന്റെ ചില്ലുടക്കുമ്പോഴും കുരുവിന്റെ തൊണ്ട് പൊട്ടുമ്പോഴും
ഒരേ സംഗീതമാണെന്ന് കേരള പോലീസും പറയുന്നു
ഇനി
മത്തങ്ങയെ പ്രതീക മാക്കുന്നവരോട് ഒരു വാക്ക്
മത്തങ്ങാ കൃഷിക്ക് "ചാണകവെള്ളം"
അനിവാര്യമായതിനാല്‍
മത്തങ്ങയുടെ സൌന്നര്യം കുരുവിനോളം വിശുദ്ധമല്ല
ചാണകം കറുപ്പും കുരു വെളുപ്പുമാനെന്നതും ഓര്‍ക്കുക
സോറി , എനിക്ക് വാഷിങ്ങ്ടണില്‍ ഒരു തിസ്സീസ് സമര്‍പ്പിക്കനുണ്ട്
വിഷയം" മത്തങ്ങാ കുരുവിന്റെ രാഷ്ട്രീയം "
ഫ്ലയ്ടിനു സമയമായി ,
കയ്യില്‍ ബാക്കിയുള്ള കുരു കൊറിച്ചു തീര്‍കാനുണ്ട്
അകത്തു കേറിയാല്‍ ഇതൊന്നും പറ്റില്ല
കുരുവിന്റെ തൊണ്ട് പൊട്ടുമ്പോള്‍ ബോംബ്‌ പൊട്ടിയതായി ന്യായം ചൊല്ലി
എന്റെ പരിപ്പവര്‍ കൊറിക്കും
കാരണം ഇന്നലെ ഞാന്‍  
ഷേവ് ചെയ്യാന്‍ മറന്നിരിക്കുന്നു ............


'

2010, ജൂലൈ 5, തിങ്കളാഴ്‌ച

കാറ്റ്

ഈന്തപ്പന മരം കാറ്റിനെ നോക്കിപ്പറഞ്ഞു

നിനക്കൊരു ചൂടില്ല

നോക്കൂ എന്റെ പഴങ്ങള്‍

പഴുക്കാതെ പോഴിയുന്നതിനു നീയാണ്

ഹേതു

സങ്കടപ്പെട്ട കാറ്റ് കൊല്ലന്റെ ആല തേടിപ്പോയി

കനലില്‍ പഴുത്ത് ഓടിയെത്തി

ഈന്തപ്പഴങ്ങളെ ഊതി പ്പഴുപ്പിച്ചു

പഴം പറിക്കാന്‍ വന്ന കര്‍ഷകന്‍ കാറ്റിനെ നോക്കിപ്പറഞ്ഞു

ഹോ ...എന്തൊരു ചൂട്

നിന്റെ ചൂടില്‍ എന്റെ വയലുകള്‍ കരിഞ്ഞുണങ്ങി

കാറ്റ് കണ്ണീരോടെ പുഴ തേടിപ്പോയി

പുഴ പറഞ്ഞു ... എന്നെ ഉണക്കികളഞ്ഞത് നീയാണ്

നിന്റെ ചൂട് എന്റെ രക്തം കുടിക്കുന്നു

യാ അല്ലാഹ് ...............

കാറ്റിന്റെ വേദനയൂറുന്ന വിളിയില്‍ മനസ്സലിഞ്ഞ ദൈവം

കാറ്റിനെ തണുപ്പിക്കാന്‍ മഴയോട് ചൊല്ലി

കുളിരണിഞ്ഞ കാറ്റിനു

എതിരെ വന്ന കര്‍ഷകന്‍ മുഖം ചുളിച്ചു,

ഹോ .........എന്തൊരു കുളിര്.....

ഇ- മെയില്‍

വരണ്ടുണങ്ങിയ മണല്‍ പരപ്പിലൂടെ
വെള്ളം തേടിയലഞ്ഞ കാറ്റ്
മണലിനോട്‌ പരാതിയോതി
മണല്‍ ഒട്ടകങ്ങള്‍ക്കും
ഒട്ടകം തന്റെ ഇടയനും

പരാതി ഫോര്‍വേഡ് ചെയ്തു
ഇടയന്‍
മുകളിലെ മോണിറ്ററിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്നവനെ നോക്കി പ്പറഞ്ഞു
ഒരു മെയില്‍ അയച്ചിരുന്നു , റിപ്ലേ യൊന്നും കിട്ടിയില്ല
പെട്ടെന്ന്
മോണിറ്റര്‍ ഓഫായി
പൊട്ടലും ചീറ്റലും
കരിഞ്ഞ മണത്തിനു ഇരുട്ട് പായവിരിച്ചു
കുത്തി പ്പെയ്ത മഴയ്ക്ക് കൂട്ടായി വന്ന കാറ്റ്

എന്നെ നോക്കി ചിരിച്ചു
തിരിഞ്ഞു നോക്കുമ്പോള്‍
തലയുയര്‍ത്താന്‍ തുടങ്ങിയ ചെടികളെ നോക്കി

ഇടയന്‍ പറയുന്നത് കേട്ട്
അള്ളാഹു അക്ബര്‍

2010, ജൂൺ 27, ഞായറാഴ്‌ച

നിഴല്‍

അങ്ങാടിയിലൂടെ നടക്കുമ്പോള്‍
ആളുകള്‍ എന്റെ നിഴലിനെ ചവിട്ടിയരച്ചു
വേദന കൊണ്ട് പുളഞ്ഞ നിഴല്‍
പതുക്കെ എന്റെ മുന്പിലേക്കോടി
പിന്നെ
മുന്നില്‍ കണ്ടവരെ തലകൊണ്ടിടിക്കാന്‍ തുടങ്ങി
ഒന്നും കാണാനാവാതെ മേലോട്ട് നോക്കിയപ്പോഴറിഞ്ഞു
നിഴല്‍ മുന്നോട്ടു വന്നതല്ല ,
സൂര്യന്‍ പിന്നോട്ട് പോയതാണ് എന്റെ നിഴലിനെ താന്തോന്നിയാക്കിയത് ,
രോഷത്തോടെ അവനെ പിടിക്കാനാഞ്ഞ എന്നില്‍ നിന്നും
കുതറിമാറി ഗോഷ്ടി കാട്ടി എവിടെയോ പോയൊളിച്ചു
ഇരുട്ടുമൂടിയ കണ്ണുമായി
ആശയറ്റു മേലോട്ട് നോക്കിയപ്പോഴറിഞ്ഞു
സൂര്യനും മാഞ്ഞുപോയിരിക്കുന്നു
അന്നെരമിരുളിലാരോ പറഞ്ഞു ,
നിന്റെ നിഴലും നിലാവും
സൂര്യന്റെ ഒളിച്ചുകളിയാനെന്നു ..................

2010, ജൂൺ 26, ശനിയാഴ്‌ച

കറുപ്പ്

കിഴക്കോട്ടുള്ള റോഡിലൂടെയാണ്‌ നടന്നു നീങ്ങിയത്
ഒടുവില്‍ ചെന്നെത്തിയത്
വടക്കൊരു കുന്നിന്‍ മുകളില്‍
ചുവന്ന മണ്‍ന്നായിട്ടും ആളുകള്‍
അതിനെ കരീ കുന്നു എന്ന് വിളിച്ചു
ഒരു പക്ഷെ അവിടെ വിളയുന്നതും വില്‍കുന്നതും
"
കറുപ്പ്" ആയതുകൊണ്ടാവാം...........

ഉറുമ്പുകള്‍

അന്ന്
ഗതകാല സ്മ്രിതികളും
പുതുകാല കിനാക്കളും 

അയവിറക്കി
താഴെ പരവതാനിയിലിരുന്നു 

വെടി പറയുമ്പോള്‍
കാല്‍ ചുവട്ടില്‍ ഉറുമ്പുകള്‍ 

ജാഥ നയിക്കുകയായിരുന്നു
ഉറുമ്പുകള്‍ സോസ്ഥ്യം കെടുത്തിയപ്പോള്‍ 

ഒരാള്‍ അവയെ ചവിട്ടിയരച്ചു
അന്നേരം സുഹൃത്തിന്റെ സ്വരം ..........
" ഉറുമ്പുകള്‍ ഉപദ്രവകാരികളല്ലല്ലോ 

എന്തിനവയെ കൊല്ലുന്നു ??
അവന്റെ അഹിംസാവാദം കേട്ട് 

കൂട്ടാളി പൊട്ടി ചിരിച്ചു
ഒരു പക്ഷെ 

അവനറിയില്ലായിരിക്കുംഉറുമ്പരിച്ചു നശിച്ചുകൊണ്ടിരിക്കുന്ന 
ഒരു ജീവിതത്തെ ക്കുറിച്ച് ................