2011, നവംബർ 11, വെള്ളിയാഴ്‌ച

ഭാരം.........

അസ്തമയ സൂര്യന്‍  
ചുകപ്പു രാശികള്‍ കൊണ്ട് ചിത്രം വരച്ച മരുക്കാട്ടിലൂടെ 
ഭാരം പേറി നീങ്ങിയ വാഹനത്തിന്റെ 
ഇന്ധനം ചോര്‍ന്നു പോകുന്നത് അവരറിഞ്ഞില്ല 


ഭാര വാഹിനിയുടെ ആദിരൂപം 
കനല്‍ ചൂടിനു മീതെ മുക്കാലിയില്‍ ഊഞ്ഞാലാടുന്നത്
സദ്യക്ക് കൊഴുപ്പേകാനാണെന്ന്
ഒട്ടക ക്കുഞ്ഞിനറിയില്ലല്ലോ 


ചോര്‍ന്ന ഇന്ധനം 
മരുപ്പാതയില്‍ വരച്ച ചിത്രം നോക്കി 
ഭാരങ്ങള്‍ വഴിയിലെവിടെയോ വീണുടഞ്ഞു 
ഉടഞ്ഞ ചില്ലുകള്‍ മൂര്‍ച്ചകൂട്ടി 
ഭാരവണ്ടിയുടെ കരളു മാന്തുമ്പോള്‍ 
നിറം മാറുന്നതും അവരറിഞ്ഞില്ല 


കനലില്‍ വേവിച്ച് രുചികൂട്ടിയ 
ഒട്ടകത്തിന്റെ മാംസം കടിച്ചുകീറുമ്പോഴും
ഇന്നലെ പാല്‍ കറന്നൊരകിടാണിതെന്നു 
ഇന്ന് കൂട്ടുകൂടിയവര്‍ക്കു മറിയില്ലല്ലോ

2011, ജനുവരി 15, ശനിയാഴ്‌ച

പെരുന്നാള്‍..

പെരുന്നാളിന്റെ ഓര്‍മ്മകള്‍ 
കയ്യിലിരുന്നു പൊട്ടിയ 
ഒരോലപ്പടക്കമാണിന്ന്‍ 
കസവുതട്ടത്തിന്റെ നിറവും 
കുഞ്ഞുടുപ്പിന്റെ തിളക്കവും 
ഓര്‍മയില്‍ 
ചിതലുതിന്ന ചിത്രങ്ങളാണ് 
മൈലാഞ്ചിയുടെ മണവും 
ഉരുകിയ വിളഞ്ഞിയുടെ ചൂടും
ഉമ്മൂമ്മയുടെ 
മങ്ങിയ ഓര്‍മകളിലെവിടെയോ 
ഒളിച്ചിരിപ്പുണ്ട് 
കുമ്പളങ്ങാ കറിയിലെ 
കടുകിന്റെ കുസൃതി 
കരിപിടിച്ച കലത്തില്‍ വേവിച്ച 
പോത്തിറച്ചിയോട് ചെര്‍ന്നിരിക്കുമ്പോള്‍ 
നാവിലോടുന്ന കപ്പല്‍ 
സ്നേഹത്തിന്റെ "ടൈറ്റാനിക്കാ"വുന്നു 
ഇപ്പോള്‍ 
അഴുക്കു പുരണ്ട ബ്ലാങ്കറ്റിനുള്ളില്‍ 
പെരുന്നാളിന്റെ വിശപ്പിനെ 
കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍ 
കുഞ്ഞുങ്ങളുടെ ചിരികള്‍ 
സ്വപ്നതിലെന്നെ തേടി വരുന്നു 
മിന്നുന്ന ഉടുപ്പുകള്‍ 
എന്റെ സ്വപ്നങ്ങള്‍ക്ക് സംതൃപ്തിയേകുന്നു
എവിടെയോ മറന്നു വെച്ച  കളിവീടുകള്‍ 
എന്നെ വിളിച്ചുണര്‍ത്താതിരിക്കാന്‍ 
എന്റെ സ്വപ്നങ്ങള്‍ക്ക് 
ദീര്‍ഘായുസ്സ്  ലഭിക്കാന്‍ 
ഞാനിപ്പോഴും 
പണിപ്പെട്ടുറങ്ങുകയാണ് ...............
എന്റെ സ്വപ്നങ്ങളെ 
തല്ലിയുണര്‍ത്താത്ത
ഏല്ലാവര്‍ക്കും 
എന്റെ ഈദ് ആശംസകള്‍