2012, ഡിസംബർ 27, വ്യാഴാഴ്‌ച

ചിതലുകളോട് ചോദിക്കുക ...

ചിതലു തിന്ന
നിയമ പുസ്തകത്തിനു മേല്‍
കാവലിരിക്കുന്ന
വിശപ്പ് മാറാത്ത
പെരുച്ചാഴികളോട്
നീതിയെന്തെന്നു ചോദിക്കരുത്

പാതി വഴിയില്‍
കെടുത്തിക്കളഞ്ഞ യുവത്വം
കരിന്തിരിക്ക്‌ താഴെ
ഉരുകി വരച്ച ചിത്രങ്ങള്‍ക്ക്
എന്ത് വില കിട്ടുമെന്നു മാത്രം
നിങ്ങള്‍ ആരായുക ......

രാത്രിയുടെ മറവില്‍
ഒച്ചയില്ലാതെ ഒളിച്ചു വന്ന്
കവര്‍ന്നെടുത്ത് കൊണ്ടുപോയ
കൗമാര ബാല്യങ്ങളുടെ കണ്ണില്‍
വെളിച്ചം ബാക്കിയുണ്ടോ എന്നും
നിങ്ങളന്വേഷിക്കരുത്

കണ്ടുതീരും മുന്‍പേ
മുറിച്ചെടുത്ത സ്വപ്നങ്ങള്‍ക്കും
കേട്ടു തീരാത്ത
കഥകളുറങ്ങുന്ന കാതുകള്‍ക്കും
അന്താ രാഷ്ട്ര വിപണിയിലെ
ആവശ്യമെത്ര യെന്നു മാത്രം ചോദിക്കുക

വെന്തു പോയ
അമ്മ മാരുടെ ഹൃദയങ്ങള്‍ക്ക്‌
എരിഞ്ഞു കത്തുന്ന
അച്ഛന്റെ മൗന ദുഃഖങ്ങള്‍ക്കൊപ്പം
കുഴിമാടം തീര്‍ക്കുന്നതെന്തിനെന്നും
ശ്മശാനത്തിന്റെ കാവല്‍ കാരോട്
നിങ്ങള്‍ ആരായരുത്....

കുഴിച്ചു മൂടിയ നീതിയുടെ
തടിച്ച പുസ്തകങ്ങള്‍ക്കൊപ്പം
പൊലിഞ്ഞു പോയ
പൈതങ്ങളുടെ ദേഹം
എത്ര പെരുചാഴികള്‍ക്ക്
അത്താഴ മാകുമെന്ന് കൂടി
ചിതലുകളോട് നിങ്ങള്‍ ചോദിക്കുക ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ