2012, ഡിസംബർ 23, ഞായറാഴ്‌ച

കൊടിയില്ലാതെയും കൊടുങ്കാറ്റു തീര്‍ക്കാമെന്ന്......!!

ശിശിരത്തിന്റെ കുളിരില്‍
കുനിഞ്ഞു പോയ നിയമത്തിന്റെ
കാതടപ്പിക്കുന്ന കൂര്‍ക്കം വലികള്‍
അലോസരം സൃഷ്ടിക്കുമ്പോള്‍
മഞ്ഞുറങ്ങുന്ന തെരുവില്‍
ക്ഷോഭത്തിന്റെ കനലുകള്‍
കെടാതെ പുകയുകയാണ്

ഇരുള്‍ മൂടിയ ഇന്ദ്രപ്രസ്ഥം
വിലക്കപ്പെട്ട ചാരന്മാരുടെ
ഉറക്കം തൂങ്ങിയ കണ്ണാല്‍
വലയം തീര്‍ക്കുമ്പോഴും
ശണ്ടീകരിക്ക പ്പെടാത്ത
യുവതയുടെ ചുണ്ടില്‍
രോഷത്തിന്റെ അഗ്നി
ആളി പ്പടരുന്നുണ്ട്

നടുറോട്ടിലെ നാട്ടു വെളിച്ചത്തില്‍
നിയമത്തിന്റെ മറകെട്ടി
ചുട്ടെടുത്ത പെണ്ണാടിന്റെ
കണ്ണീരിന്റെ ഉപ്പുണങ്ങാത്ത
വെന്ത തുടകള്‍ക്കിടയില്‍
ധര്‍മങ്ങള്‍ ശവമടക്കപ്പെടുമ്പോള്‍
വിലക്കുകളുടെ വിലങ്ങുകള്‍
കരിച്ചുകളയുന്ന തീക്കാറ്റ്
ആഞ്ഞു വീശുന്നുണ്ട്

നിറം പൂശിയ നുണകളുടെ
നിറം കെട്ട കൊടി തോരണങ്ങള്‍
ചോരയുടെ മണം നുകര്‍ന്ന്
ഉറക്കം നടിക്കുമ്പോഴും
ഉണങ്ങാതെ യെരിയുന്ന
വിലാപത്തിന്റെ തേങ്ങലുകള്‍
കൊടിയില്ലാതെയും
കൊടുങ്കാറ്റു തീര്‍ക്കാമെന്ന്
വിളിച്ചുണര്ത്തുന്നുണ്ട്‌