2013, ജനുവരി 11, വെള്ളിയാഴ്‌ച

കൂട്ടിക്കൊടുപ്പിന്റെ എക്കണോമിക്സ്


യാങ്കിയുടെ കുശിനിയില്‍
കൂട്ടുകറിവെക്കാനും
കൂട്ടിക്കൊടുപ്പിന്റെ
എക്കണോമിക്സ് പഠിക്കാനും
കാത്തുകെട്ടിക്കിടന്നവന്‍
മൃഷ്ടാന്നം ഉണ്ടുറങ്ങിയപ്പോള്‍
കണ്ട സ്വപ്നമായിരുന്നു
'ഉടമയുടെ പ്രീതി
അടിമയുടെ വിനയത്തിലാണെ'ന്നത്

അടുപ്പുകള്‍ പിഴുതെറിഞ്ഞും
വിളകളില്‍ വിഷം തെളിച്ചും
വിടരുന്ന പൂക്കളുടെ
സുഗന്ധം ചോര്‍ത്തിയും
ഉടമയുടെ ഉദ്ധാരണം കൂട്ടാമെന്ന്
കുശിനിപ്പുരയിലെ
വെളുത്ത പെണ്ണുങ്ങളാണ്
അടിമയെ പഠിപ്പിച്ചത്

വേവിക്കാന്‍ അരിയുള്ളവന്റെ
അടുപ്പില്‍ മൂത്ര മൊഴിച്ചും
വെന്ത വയറുള്ളവന്റെ
ഒടിഞ്ഞ മുതുകില്‍ കപ്പം ചുമത്തിയും
ഉടമയുടെ സായാഹ്നങ്ങളില്‍
ഉന്മാദം തീര്‍ക്കാമെന്ന്
കൂട്ടിക്കൊടുപ്പിന്റെ ഗുരുക്കന്മാര്‍
തടിച്ച ഗ്രന്ഥങ്ങളുദ്ധരിച്ചത്
അടിമയുടെ അറിവാണിന്നും ....

വണിക്കുകളുടെ വിജയത്തിലാണ്
ദേശത്തിന്റെ നിര്‍വൃതിയെന്നും
വിശക്കുന്നവന്റെ വിലാപത്തിലാണ്
ഉടമയുടെ രതിമൂര്‍ച്ചയെന്നും
പാണ്ടികശാലയില്‍ കണക്കു പറയുന്ന
സായിപ്പിന് കൂട്ടിരിക്കാന്‍ വന്ന
ഗണികകള്‍ അടക്കം പറയുന്നത്
അടിമ ഒളിഞ്ഞു കേട്ടിരിക്കുന്നു

അതിര് തര്‍ക്കങ്ങളില്‍ കുറുക്കനായും
അങ്ങാടി വാണിഭാങ്ങളില്‍
അപ്പൂപ്പനെ തെറിവിളിച്ച ചെന്നായ യായും
ഗുണ്ട കളിച്ച യജമാനന്റെ
ഒഴിഞ്ഞ പത്തായത്തില്‍
വിത്തും വിത്തവുമെത്തിക്കാന്‍
വിലകൂട്ടാതെ കഴിയില്ലെന്ന്
അടിമ അറിഞ്ഞു വെച്ചിരിക്കുന്നു..
നിന്റെ നിറഞ്ഞ കണ്ണുകള്‍ക്കും
ഒഴിഞ്ഞ അടുപ്പുകള്‍ക്കും
അതൊട്ടു മറിയില്ലെങ്കിലും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ