2012 ജൂലൈ 10, ചൊവ്വാഴ്ച


ഒഴുക്കില്ലാതെ എന്നെ 
ഈ തടാകത്തില്‍ തളച്ചിടുന്നത് 
നീ ബാക്കിവെച്ച പ്രണയവും
നിന്നെ യോര്‍മിപ്പിക്കുന്ന
മാദക ഗന്ധവും മാത്രമല്ല 
ഉച്ചവെയിലില്‍
ഈ വെള്ളത്തിലലിയുന്ന 
നിന്റെ ചൂടും 
അസ്തമയത്തില്‍
ചക്രവാളത്തില്‍ നിറയുന്ന 
നിന്റെ നിറവും
രാക്കാറ്റില്‍ വീശിയറിയിക്കുന്ന
നിന്റെ കുളിരും
നീ ഭാക്കി വെച്ചത് 
ഇവിടെയാണെന്നത്
മറന്നുകൊണ്ട്
ഞാനെങ്ങിനെ ഒഴുകാനാണ്‌

2012 ജൂലൈ 8, ഞായറാഴ്‌ച

"അ" കാല കാഴ്ചകള്‍ ....



"അ" കാല കാഴ്ചകള്‍  .... 
********************
ആര്‍ത്തി പൂത്ത നേരത്താണ്

അവള്‍ പണി തേടി പ്പോയതും 
അഴുകിയ രുചിഭേദങ്ങള്‍ 
'അതിവേഗ ഭക്ഷണ'മായതും   

അവളുടെ ഫെമിനിസ ക്കാഴ്ചയിലാണ് 
അടുക്കളക്ക് താഴ് വീണതും 
അലക്കിയൊരുക്കിയ ബ്രേസിയര്‍ 
സിറ്റൌട്ടില്‍ ഉണക്കാനിട്ടതും 

അല്പത്തം അലങ്കാര മാക്കിയ കാലത്താണ് 
ആംഗലേയം അഹങ്കാരം തീര്‍ത്തതും 
അടിച്ചിറക്കപ്പെട്ടവന്റെ കൌപീനം 
ആഭരണമാക്കിയവന്‍ നാട് വാണതും 

ആസക്തി മൂത്ത ലോകത്താണ് 
അമ്മത്തൊട്ടിലില്‍ കുഞ്ഞു കരയുന്നതും 
അന്തേവാസി എന്ന വിളിപ്പേര് കേട്ട് 
അച്ഛനു മമ്മയും 'സദനത്തില്‍' ഉണര്‍ന്നിരിക്കുന്നതും 

അയല്‍വാസി അസ്വസ്ഥത യായപ്പോഴാണ് 
അസൂയയുടെ ഫ്ലാറ്റുകള്‍ ഉയര്‍ന്നതും 
അടുപ്പങ്ങളും ഇമ്പങ്ങളുമില്ലാതെ  
അവര്‍ അണുകുടുംബം പണിതതും 

ആശകള്‍ അതിരറുക്കുന്നതാണ് 
അവിഹിതം വീട്ടകം വാഴുന്നതും 
ആസക്തി തീരാതെ 
ആത്മാവ് അലഞ്ഞു തിരിയുന്നതും 

2012 ജൂലൈ 6, വെള്ളിയാഴ്‌ച

വിളിച്ചുണര്‍ത്തുന്ന സ്വപ്‌നങ്ങള്‍ ......


വസന്തങ്ങളെ വിരിയിക്കുന്നത്
വായിട്ടലക്കുന്ന സംഘങ്ങളല്ല
വിലക്ക് തീര്‍ക്കുന്ന തെരുവുകളിലും
വിളിച്ചുണര്‍ത്തുന്ന സ്വപ്നങ്ങളാണ്

അറബിത്തെരുവുകള്‍ 
ആര്‍ത്തറിയിക്കുന്നത്
വരാനിരിക്കുന്ന വസന്തവും
വീശിത്തുടങ്ങിയ സുഗന്ധവുമാണ്

അഹന്തയുടെ കോട്ടകള്‍ക്കുള്ളില്‍
അടുക്കളയെ ഭരണ മേല്‍പ്പിച്ച്
അതൃപ്പങ്ങള്‍ തേടി പ്പോയ
അഹങ്കാരങ്ങല്‍ക്കറുതി പാടുന്ന വസന്തം...

അഭിമാനം പണയപ്പെടുത്തി
അടിമത്വം വിലക്ക് വാങ്ങാന്‍
അറബിപ്പോരിശയെ നാണം കെടുത്തിയ
അട്ടിപ്പേറുകളെ നീക്കും സുഗന്ധം ......

ടുണീഷ്യ യാണ് അഗ്നി നിറച്ചത്
ലിബിയയിലാണ് ഊതിപ്പരത്തിയത്
നൈലിന്റെ തീരത്താണ് പടര്‍ന്നു കത്തിയത്
*'തവക്കുലാ'ണ് ഉയര്‍ന്നു നിന്നത്
സിറിയ യാണിന്നു സുഗന്ധം തേടുന്നത്

വിശന്നൊട്ടിയ വയറുകളല്ല
വിനോദ മറിയാത്ത കണ്ണുകളുമല്ല
വിലക്കപ്പെട്ട സ്വപ്നങ്ങളാണ്
വസന്തത്തിന്റെ വാതില്‍ തുറന്നത്

മറയി ട്ടൊതുക്കിയ  വസന്തങ്ങളും
മൂടിയിട്ടമര്‍ത്തിയ സുഗന്ധങ്ങളും
മോചനത്തിന്റെ ഗീതം പാടി
മോക്ഷ മാര്‍ഗമുണര്‍ത്തുന്നുണ്ട്

അതിരിട്ടമര്‍ത്തിയ സ്വാതന്ത്ര്യവും
അടച്ചുപൂട്ടിയ സ്വപ്നങ്ങളും
അഹന്ത പാടിയ ഭരണങ്ങളും
അറബിത്തെരുവുകള്‍ മറക്കാനിരിക്കുന്നു

പാതകള്‍ കാതോര്‍ത്തിരിക്കുന്നത്
പറഞ്ഞു കേട്ട ചരിത്രങ്ങളാണ്
പോരാളിക്ക് കരുത്തേകുന്നത്
പെയ്തിറങ്ങിയ സത്യങ്ങളാണ്...
-----------------------------------
*തവക്കുല്‍ = യമന്‍ വിപ്ലവ പോരാളിയും നൊബേല്‍ സമ്മാന ജേതാവുമായ "തവക്കുല്‍ കര്മാന്‍ "
  തവക്കുല്‍ = ദൈവത്തിലുള്ള ആത്മ വിശ്വാസം

2012 ജൂലൈ 4, ബുധനാഴ്‌ച

മരം




മരം
ഒരു വര മാണെന്ന്
വീടിനു സ്ഥാനം കുറിക്കുമ്പോള്‍
വരിക്ക പ്ലാവിന്റെ  വേരില്‍
കണ്ണ് വെച്ച് മൂത്താശാരി

സ്വര മാണെന്ന്
മാമ്പഴം നുകരുന്ന
അണ്ണാനും കുരുവിയും

നിറ മാണെന്ന്
ഒടിഞ്ഞ ശിഖരങ്ങളില്‍
മരുന്ന് വെക്കുന്ന മഞ്ഞു തുള്ളി 

തണലാ ണെന്ന്
ഹര്‍ത്താല്‍ ദിനത്തില്‍
വഴിമുടങ്ങിയ പ്രവാസി

കുളിരാണെന്നു
മരം ചുറ്റുന്ന
പ്രണയ ജോഡി

കനിവാണെന്നു
കെട്ടി ത്തൂങ്ങിയ
കമിതാക്കള്‍

മറയാണെന്ന്
മൂത്രമൊഴിക്കുന്ന
ശുനകന്‍

മരണ മാണെന്ന്
ചിതയൊരുക്കുന്ന
പൂജാരി

'പണി' യാണെന്ന്
കരണ്ടാപ്പീസിലെ
കരാര് കാരന്‍

"മരം"
ഒരു കവിത യാണെന്ന്
ഞാന്‍

2012 ജൂലൈ 3, ചൊവ്വാഴ്ച

വിത്തും വിതയും ...

വയലുകള്‍ കരയുന്നത് 
വിത്തും വിതയു മില്ലാത്തതല്ല 
വിപത്തിന്റെ വിള യിറക്കാന്‍
'വിത്തു കാള ' നല്‍കിയ വിഷവിത്തുകള്‍ 
വയലുകളില്‍ കുത്തി നിറച്ചതാണ് 

വയലുകള്‍ വരളുന്നത്‌ 
വെള്ളം  കിനിയാത്തതല്ല 
വിത്ത്‌ നല്‍കാത്ത വിളകളും 
വീര്‍ത്തു ചീര്‍ത്ത മക്കളും 
ഗര്‍ഭത്തിലൂറുന്നതോര്‍ത്താണ് 

വയലുകള്‍ വിതുമ്പുന്നത് 
വളം കിട്ടാതെ വിശന്നിട്ടല്ല 
വിരുന്നായി പ്പോലും -നീ 
വരമ്പിലിരുന്നൊന്ന് കാണാനും 
വിള തൊട്ടൊന്നു  തഴുകാനും വരാത്തതാണ് 

വയലുകള്‍ വിളറുന്നത് 
വിളകള്‍ക്ക് വില കിട്ടാത്തതല്ല 
വിരുന്നു വന്നവര്‍ വിരുതു കാട്ടി 
വിത്തെറിഞ്ഞവരുടെ വില കെടുത്തി 
വിള കവര്‍ന്ന് ഒളിപ്പിച്ചതാണ് 

വയലുകള്‍ മരിക്കുന്നത് 
വെട്ടും  കിളയു മില്ലാത്തതല്ല 
വില്‍ക്കപ്പെട്ട വിദൂഷകരും 
വിശപ്പറിയാത്ത ഭരണക്കാരും 
വിളകള്‍ക്ക് വിലയിടിച്ചു രസിക്കുന്നതാണ് 

വയലുകള്‍ കരയാതിരിക്കാന്‍ 
വിത്തുകള്‍ കാത്തു വെക്കുക  
വയലുകള്‍ വരളാതിരിക്കാന്‍ 
'വിത്തില്ലാത്ത വിള'കള്‍ക്ക് 
വഴിയടച്ച്  കാവലിരിക്കുക 

വയലുകള്‍ പൊട്ടിച്ചിരിക്കാന്‍ 
വരമ്പുകളില്‍ വിനോദം കാണുക 
വയലുകളുണങ്ങാതിരിക്കാന്‍ 
'വമ്പന്‍ ' മാരെ വഴി തടയുക 
വയലുകള്‍ മരിക്കാതിരിക്കാന്‍ 
വിശപ്പറിയാത്തവരെ വിശപ്പറിയിക്കുക 




2012 ജൂലൈ 2, തിങ്കളാഴ്‌ച

വാക്കും വഴിയും


തഴുകിയ വാക്കിലും
താങ്ങിയ നോക്കിലും
കനിവായിരുന്നെന്നു
അമ്മ

കേട്ട വാക്കിലും
കണ്ട നോട്ടങ്ങളിലും
കൂട്ടലും ഗുണിക്കലു മാണെന്ന് 
മകള്‍

പറഞ്ഞ വാക്കിലും
എറിഞ്ഞ നോക്കിലും
കവിത കണ്ടെന്നു
കാമുകി

തുറന്ന വാക്കിലും
തന്ന നോക്കിലും
കള്ള മായിരുന്നെന്ന്
ഭാര്യ


കവിത


കവിത 
-----------------
വാക്കുകള്‍ക്കു 
വാളിന്റെ മൂര്‍ച്ച കിട്ടാന്‍ 
വിപ്ലവ ക്കവിതകള്‍ വായിച്ചാണ് 
വാക്കിന്റെ മുനയൊടിഞ്ഞതും
കണ്ണിന്റെ കാഴ്ച്ച മുറിഞ്ഞതും

വരികളില്‍
അഗ്നി നിറയ്ക്കാനാണ്
തീ പിടിച്ച ചിന്തകള്‍ തേടി
'ഇസ'ങ്ങളുടെ ശവപ്പുരകളില്‍
കാത്തിരുന്നതും മഴ നനഞ്ഞതും

വഴികളില്‍
കവിത വിതക്കാനാണ്
മൂപ്പെത്താത്ത വാക്കുകള്‍
വരികള്‍ക്കിടയില്‍ ഉണക്കാനിട്ടതും
വിത്തെടുത്ത് കഞ്ഞി വെച്ചതും

കവിതയുടെ ചാകര
പുഴയിലാണെന്നു കേട്ടാണ്
ചൂണ്ട വാങ്ങിയതും
കോര്‍ക്കാന്‍ 'ഇര' കിട്ടാതെ
കാട് കയറിയതും

കവിതയില്‍
ജീവിത മുന്ടെന്നറിഞ്ഞാണ്
കള്ളു മോന്തിയതും
കഴുക്കോലില്‍
കുരുക്കൊരുക്കിയതും ...

2012 ജൂലൈ 1, ഞായറാഴ്‌ച

ബലൂണ്‍


ബലൂണ്‍
------------------
വിസ്മയം തീര്‍ത്തത്
വിഷം പുരണ്ട
ചുണ്ടും നാവും
മത്സരിച്ചൂതിയിട്ടും
പത്തി വിടര്‍ത്തിയപ്പോള്‍ .........

അലങ്കാര മായത്
പ്രവേശനോല്‍സവത്തില്‍
കരഞ്ഞു തളര്‍ന്ന കുട്ടി
ബലൂണി നായി വീണ്ടും
കരയാന്‍ തുടങ്ങിയപ്പോള്‍

കൌതുക മായത്
പൂരപ്പറമ്പില്‍
ദേവനെ തേടിയ
ദേവിയുടെ നെഞ്ചില്‍
ഒളിപ്പിച്ചു വെച്ചപ്പോള്‍


അശ്ലീല മായത്
അലങ്കരിച്ച പന്തല്‍ പുരയില്‍
സ്ത്രീധന പ്പെട്ടിക്കു
സ്വാഗതം ചൊല്ലാന്‍
കാത്തു നിന്നപ്പോള്‍

അനുഷ്ഠാന മായത്
സ്വാതന്ത്ര്യ ദിനത്തില്‍
ഉയര്‍ത്തിക്കെട്ടിയ
കൊടിക്ക് കീഴെ 
വെയില് കൊണ്ട് നിറം മങ്ങി 
പൊട്ടിത്തെറിച്ച രാജ്യ സ്നേഹം 
സട കുടഞ്ഞപ്പോള്‍ 


ഊറി ച്ചിരിച്ചത്
ഊതി വീര്‍പ്പിച്ച ബലൂണുകള്‍
ഊക്കു കാട്ടി പ്പാഞ്ഞ്
മെലിഞ്ഞുണങ്ങിയ
സൂചി ത്തുമ്പിനോട്
യുദ്ധം പറഞ്ഞപ്പോള്‍
 

പടിപ്പുര

പടിപ്പുര 
--------------
അടച്ചു പൂട്ടിയ പടിപ്പുരകള്‍ 
അടച്ചിടുന്നത് 
കാത്തു വെച്ച സൌഹൃദങ്ങളെ , 
അകറ്റി നിര്‍ത്തുന്നത് ഓര്‍ത്തു വെച്ച ബന്ധങ്ങളെ 
അറുത്തു മാറ്റുന്നത് പെയ്തു തീരാത്ത സ്നേഹങ്ങളെ
അടിച്ചിറക്കുന്നത് മനസ്സറിഞ്ഞ വിനയങ്ങളെ 

അഹങ്കാരത്തിന്റെ വന്‍ മതിലുകള്‍ കെട്ടി 
അടിയാത്തി പ്പെണ്ണിനെ തടഞ്ഞു നിര്‍ത്താന്‍ 
അരുതായ്മകള്‍ ഒളിപ്പിചൊതുക്കാന്‍
അവകാശങ്ങള്‍ തച്ചുടക്കാന്‍
ആഡ്യ ത്ത്ത്തില്‍ തീര്‍ത്ത പടിപ്പുരകള്‍
അലിവിന്റെ നിഷേധമാണ്



പടിപ്പുരകള്‍ നിന്റെ പതന മാകുന്നത്
പശി പേറി വന്ന കുഞ്ഞിനെ ക്കാണാതെ
പടം വിരിച്ചു നീ ഉണ്ണാനിരുന്നപ്പോള്‍......
പടിപ്പുരകള്‍ നിന്റെ അറിവുകേടായത്
പുറം വെന്ത പെണ്ണിന്റെ അകം വെന്ത കണ്ണുനീര്‍
പറഞ്ഞിട്ടു മറിയാത്ത പോല്‍
പാട്ടു പുരയിലെ "ആട്ട" മോര്‍ത്തിരുന്നപ്പോള്‍ .



വിളിച്ചു കൂട്ടുക .........
"വിധി" പറഞ്ഞുറക്കിയ ചെറു മക്കളെ
പൊളിച്ചു മാറ്റുക .............
പൊങ്ങച്ച ത്തിന്റെ പടി പ്പൂട്ടുകള്‍
അടിച്ചിറക്കുക .........
അഹങ്കാരത്തിന്റെ പൈതൃകങ്ങള്‍
ഓര്‍മപ്പെടുത്തുക ..........
ഓടിയെത്തുന്ന മാറ്റങ്ങളെ

വീണ്ടെടുപ്പിന്റെ യുദ്ധം


പുതിയ കാലത്തി-നിയുള്ള യുദ്ധം 
അണിയിച്ചൊരുക്കിയ അടുക്കളയിലാണ്
അന്നത്തില്‍ വിഷം കലക്കിയാല്‍ 
അടിമത്ത്വം സ്വയം വരിക്കുമെന്ന്
ഉടമസ്ഥര്‍ അറിഞ്ഞിരിക്കുന്നു 

എന്റെ വായുവില്‍ വിഷം പരത്തി  
നിന്റെ കുഞ്ഞിന്റെ തല പെരുപ്പിച്ചവര്‍ 
കനിവിന്റെ ഉറവകള്‍ ഊറ്റി യുണക്കി
നന്മയുടെ വിളനിലം മോഷ്ടിച്ചവര്‍
അറിഞ്ഞിരിക്കുന്നു
കാടി ക്കഞ്ഞിയില്‍ വിഷം കലക്കിയും
മൂടി ക്കുടിക്കുന്നവരെ വിലക്കെടുക്കാമെന്ന്

അന്ത മില്ലാത്ത ഭരണങ്ങളും
അച്ഛനില്ലാത്ത കുഞ്ഞുങ്ങളു മുളള നാട്ടില്‍
വയലുകള്‍ ഉണക്കിച്ചുട്ട്
വയറുകള്‍ വിലക്കെടുക്കാമെന്ന്
വിത്ത്‌ കച്ചവടക്കാരും തിരിച്ചറിഞ്ഞു

പക്ഷികള്‍ വിതക്കാത്തതും
പറവകള്‍ കൊയ്യാത്തതും
പാഠ മായി പാടിത്തന്ന്
നിന്നെ യവര്‍ അടിമയാക്കി
പട്ടി മോങ്ങുന്നതും പള്ള കരിയുന്നതും
വിശപ്പു കൊണ്ടല്ലെന്ന് നീ
നീട്ടി പ്പാടി വാലാട്ടു മെന്നും

ഉടമകള്‍ പഠിച്ചിരിക്കുന്നു

വില്‍ക്കപ്പെട്ട അടുക്കളകള്‍
വീണ്ടെടുക്കാതെ കഴിയില്ലിനിയും
വിഷം നിരത്തിയ തീന്‍ മേശകള്‍
തലമുറകളുടെ യുദ്ധ ഭൂമി തന്നെ
നീ കുത്തിയുടച്ച മണ്‍ കുടങ്ങള്‍
നിന്കായ് കാത്ത പൈതൃകങ്ങള്‍
നീ പുകഴ്ത്തി പ്പാടുന്ന രുചിഭേദങ്ങള്‍
നിന്നെ ത്തേടുന്ന അടിമത്വം

വരും തലമുറയുടെ വിശപ്പകറ്റാന്‍
വിശപ്പറിഞ്ഞു നീ വീണ്ടെടുക്കുക
നീ വിറ്റ നിന്റെ കുഞ്ഞടുക്കള
നീ ഉടച്ച എന്റെ മണ്‍ കുടങ്ങള്‍
നീ മറന്ന നിന്റെ മുത്തശ്ശിയുടെ
പുളിങ്കറി ച്ചൂരും സംഭാര രുചിയും
വീണ്ടെടുക്കുക .......

അക്ഷരത്തെറ്റ്

മുനയൊടിഞ്ഞ 
പേനത്തുമ്പില്‍ 
ഒലിച്ചിറങ്ങിയ 
മഷിപ്പരപ്പ്
സദ്യ മോഹിച്ച 
കടലാസ് കെട്ടിന് അക്ഷരത്തെറ്റുകള്‍ 
വിളമ്പി നല്‍കി , 

ചുമട്



അടിമയുടെ ചിന്തകള്‍ 
തലച്ചുമട് പേറി 
ഇരകള്‍ കുതിച്ചു പായുന്നത് 
വേട്ടക്കാരന്‍ വെട്ടിയൊരുക്കിയ 
പുത്തന്‍ പെരുമ്പാതകളിലൂടെ .....!!



റീത്ത്

താരങ്ങളെ കിനാവ്‌ കണ്ട 
ചെറു മീനിനോട്
ശലഭങ്ങള്‍ക്ക് പിറകെ പ്പാഞ്ഞ 

കാറ്റ് ചൊല്ലി 
ഒരു റീത്തൊരുക്കി 

മാല ചാര്‍ത്താന്‍ 
കൈ തരിക്കുമ്പോള്‍ 
ഇവര് വഴികാട്ടും 

പൂവുള്ളിടത്തേക്ക്

വിഷം


ഇന്നത്തെ പ്രഭാതവായനയില്‍
വേട്ടക്കാരുടെ ആര്‍പ്പു വിളികള്‍ക്കും
ഇരകളുടെ കൂട്ടക്കരച്ചിലിനും ഇടയില്‍ 
ഗുണ്ടകളുടെ കവിതയില്‍ നിന്നാണ് 
എന്റെ മനസ്സില്‍ വിഷം തീണ്ടിയത്

2011 നവംബർ 11, വെള്ളിയാഴ്‌ച

ഭാരം.........

അസ്തമയ സൂര്യന്‍  
ചുകപ്പു രാശികള്‍ കൊണ്ട് ചിത്രം വരച്ച മരുക്കാട്ടിലൂടെ 
ഭാരം പേറി നീങ്ങിയ വാഹനത്തിന്റെ 
ഇന്ധനം ചോര്‍ന്നു പോകുന്നത് അവരറിഞ്ഞില്ല 


ഭാര വാഹിനിയുടെ ആദിരൂപം 
കനല്‍ ചൂടിനു മീതെ മുക്കാലിയില്‍ ഊഞ്ഞാലാടുന്നത്
സദ്യക്ക് കൊഴുപ്പേകാനാണെന്ന്
ഒട്ടക ക്കുഞ്ഞിനറിയില്ലല്ലോ 


ചോര്‍ന്ന ഇന്ധനം 
മരുപ്പാതയില്‍ വരച്ച ചിത്രം നോക്കി 
ഭാരങ്ങള്‍ വഴിയിലെവിടെയോ വീണുടഞ്ഞു 
ഉടഞ്ഞ ചില്ലുകള്‍ മൂര്‍ച്ചകൂട്ടി 
ഭാരവണ്ടിയുടെ കരളു മാന്തുമ്പോള്‍ 
നിറം മാറുന്നതും അവരറിഞ്ഞില്ല 


കനലില്‍ വേവിച്ച് രുചികൂട്ടിയ 
ഒട്ടകത്തിന്റെ മാംസം കടിച്ചുകീറുമ്പോഴും
ഇന്നലെ പാല്‍ കറന്നൊരകിടാണിതെന്നു 
ഇന്ന് കൂട്ടുകൂടിയവര്‍ക്കു മറിയില്ലല്ലോ

2011 ജനുവരി 15, ശനിയാഴ്‌ച

പെരുന്നാള്‍..

പെരുന്നാളിന്റെ ഓര്‍മ്മകള്‍ 
കയ്യിലിരുന്നു പൊട്ടിയ 
ഒരോലപ്പടക്കമാണിന്ന്‍ 
കസവുതട്ടത്തിന്റെ നിറവും 
കുഞ്ഞുടുപ്പിന്റെ തിളക്കവും 
ഓര്‍മയില്‍ 
ചിതലുതിന്ന ചിത്രങ്ങളാണ് 
മൈലാഞ്ചിയുടെ മണവും 
ഉരുകിയ വിളഞ്ഞിയുടെ ചൂടും
ഉമ്മൂമ്മയുടെ 
മങ്ങിയ ഓര്‍മകളിലെവിടെയോ 
ഒളിച്ചിരിപ്പുണ്ട് 
കുമ്പളങ്ങാ കറിയിലെ 
കടുകിന്റെ കുസൃതി 
കരിപിടിച്ച കലത്തില്‍ വേവിച്ച 
പോത്തിറച്ചിയോട് ചെര്‍ന്നിരിക്കുമ്പോള്‍ 
നാവിലോടുന്ന കപ്പല്‍ 
സ്നേഹത്തിന്റെ "ടൈറ്റാനിക്കാ"വുന്നു 
ഇപ്പോള്‍ 
അഴുക്കു പുരണ്ട ബ്ലാങ്കറ്റിനുള്ളില്‍ 
പെരുന്നാളിന്റെ വിശപ്പിനെ 
കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍ 
കുഞ്ഞുങ്ങളുടെ ചിരികള്‍ 
സ്വപ്നതിലെന്നെ തേടി വരുന്നു 
മിന്നുന്ന ഉടുപ്പുകള്‍ 
എന്റെ സ്വപ്നങ്ങള്‍ക്ക് സംതൃപ്തിയേകുന്നു
എവിടെയോ മറന്നു വെച്ച  കളിവീടുകള്‍ 
എന്നെ വിളിച്ചുണര്‍ത്താതിരിക്കാന്‍ 
എന്റെ സ്വപ്നങ്ങള്‍ക്ക് 
ദീര്‍ഘായുസ്സ്  ലഭിക്കാന്‍ 
ഞാനിപ്പോഴും 
പണിപ്പെട്ടുറങ്ങുകയാണ് ...............
എന്റെ സ്വപ്നങ്ങളെ 
തല്ലിയുണര്‍ത്താത്ത
ഏല്ലാവര്‍ക്കും 
എന്റെ ഈദ് ആശംസകള്‍ 

2010 ഒക്‌ടോബർ 25, തിങ്കളാഴ്‌ച

മണം


ഇര കിട്ടാതെ വലഞ്ഞ പട്ടി  
ഇടവഴിയിലിരുന്നു കുരച്ചുതുപ്പി 
ഏതോ അറവു പുരയിലുയര്‍ന്ന 
കത്തിയുടെ സംഗീതം
കുടല് കീറുന്ന മണത്തിനു വഴിമാറി
ജന്മ വാസന പട്ടിക്കു തുണയായപ്പോള്‍ 
ഒഴുകി പ്പരന്ന ചോര 
കാലിന്റെ വേഗത കൂട്ടി  
ഓട്ടത്തിനിടയിലും പട്ടി മണംപിടിച്ചു 
"പെണ്ണാടിന്റെ" മണം ........
കൊതി പേറിയെത്തിയ കണ്ണുകളില്‍ 
നിരാശ 
അടഞ്ഞു കിടക്കുന്ന അറവു മാടം,
ഉണങ്ങി ത്തുടങ്ങിയ ചോരപ്പാടുകള്‍ ,
പിറകില്‍ 
പേറ്റുമണം മാറാത്ത ആട്ടിന്‍കുട്ടി
ഉണക്കാനിട്ട തുകലില്‍
അമ്മയുടെ 'മുലപ്പാട്' നോക്കി കരയുന്നു 
കരളലിഞ്ഞു 
വിശപ്പ്‌ പേറിയോടുമ്പോള്‍ 
വീണ്ടും കത്തിയുരക്കുന്ന ശബ്ദം
ആട്ടിന്‍ കുട്ടിയുടെ അലര്‍ച്ച...........
അമ്മയുടെ മാംസം തിന്നവര്‍ 
ലഹരിയില്‍ 
മകളുടെ അടിവയര്‍ തുരക്കുന്നു
പാവം പട്ടി വീണ്ടും കുരച്ചു
കുര കേട്ടാലറിയാം ,വിശന്നിട്ടല്ല ........
വിശന്നിട്ടാവില്ല ................!!




 

2010 ഒക്‌ടോബർ 24, ഞായറാഴ്‌ച

പിറവി

പിറവിയില്‍ കേട്ട അമ്മയുടെ തേങ്ങല്‍
മരണത്തില്‍ വെറും മൌനമാവുന്നു 
പിറന്ന കുഞ്ഞിന്റെ അലര്‍ച്ച 
ജീവിതത്തിലൊരു നീറ്റലാണ്
നിലാവില്‍ വിരിഞ്ഞ പൂക്കള്‍ 
സന്ധ്യ യുടെ ദുര്‍ഗന്ധമാവുന്നു 
ഇന്നലെ കണ്ട ചെറുമീന്‍ 
മുക്കുവന്റെ ചൂണ്ടയിലെ ഇരയാണിന്നു
ഇര വിഴുങ്ങിയ അമ്മ മത്സ്യം 
തീന്മേശയിലെ കാഴ്ച കണ്ട് മരിക്കുന്നു 
പുഴ പറഞ്ഞ കഥകള്‍ 
പുരാണത്തിലെ നുണകളാവുന്നു
കണ്ട് മോഹിച്ച പെണ്ണ് 
ഏതോ മെത്തയിലെ വിരിപ്പാണിന്നു
പൂത്തുലഞ്ഞ ചെടികള്‍ 
വരളുന്ന ഭൂമിയുടെ ദുഖമാവുന്നു
ഓടിത്തളര്‍ന്നവന്റെ വിയര്‍പ്പ് 
വീട്ടുകാര്‍ക്ക് ഒക്കാനമാണിന്നു
മുതുകൊടിഞ്ഞവന്റെ ദുഖം 
കാഴ്ചക്കാര്‍ക്ക് കൌതുകമാവുന്നു
കാത്തു നില്‍ക്കുന്നവന്റെ കണ്ണിലെ തിളക്കം
ഒളിച്ചിരിക്കുന്നവര്‍ക്ക് ശല്യമാണെങ്കിലും 
 

2010 ഒക്‌ടോബർ 23, ശനിയാഴ്‌ച

ഇന്നലെ...

ഇന്നു കത്തിയ വെയിലില്‍ 
ഇന്നലെ പ്പിറന്ന മഴ മരിച്ചു
ഇന്നു വീശിയ കാറ്റില്‍ 
ഇന്നലെ വിരിഞ്ഞ പൂവും മരിച്ചു 
ഇന്നു വിരുന്നു വന്ന ചൂട് 
ഇന്നലെയുടെ കുളിരിനെ കരിച്ചു 
ഇന്നുകണ്ട കാഴ്ച 
ഇന്നലെയുടെ കണ്ണ് കുത്തിയുടച്ചു 
ഇന്നു കേട്ട വാക്ക് 
ഇന്നലത്തെ പൊയ് വാക്കിനുകുറുകെ ചിറയിട്ടു
ഇന്നുദിച്ച മോഹം 
ഇന്നലത്തെ പാഴ്ക്കിനാക്കളെ മൊഴിചൊല്ലി
ഇന്നു തോന്നിയ ദാഹം
ഇന്നലെ കുടിച്ച കിണറില്‍ വിഷം കലക്കി 
ഇന്നുകണ്ട ചിരിയില്‍ 
ഇന്നലെപ്പുതച്ച പെണ്ണിന്റെ തുണിയുരിഞ്ഞു 
ഇന്നു കേട്ട പാട്ടില്‍ 
ഇന്നലെയുതിര്‍ന്ന  കണ്ണീര്‍ വരണ്ടുണങ്ങി 
ഇന്നലെ പുതച്ചുറങ്ങിയ എനിക്ക് 
ഇന്നത്തെ വിരുന്നിനു കത്തു കിട്ടി, അങ്ങിനെ 
ഇന്നലെ മൈലാഞ്ചി യൂരിയ മണ്ണില്‍ 
ഇന്നു ചുവന്ന മണ്കൂന വന്നു 
ഇന്നലെ എന്നെനോക്കി ചിരിച്ച മക്കള്‍
ഇന്നെന്റെ മണ്കൂന നോക്കി തേങ്ങി, ഒടുവില്‍
ഇന്നുദിച്ച സൂര്യന്‍ 
ഇന്നലെപ്പെയ്ത നിലാവിനെ ചുട്ടുകൊന്നു ............


 

2010 ഒക്‌ടോബർ 12, ചൊവ്വാഴ്ച

അങ്ങിനെയാണ് അത് സംഭവിക്കുന്നത്‌...............

മനസ്സില്‍ വിഷം നിറയുമ്പോഴാണ് 
ഭൂതകാലത്തെ മറന്നു പോകുന്നത് 
ചിന്തകള്‍ വഴി  തെറ്റുമ്പോഴാണ് 
കാതുകള്‍  സീല്‍ വെക്കപ്പെടുന്നത് 
കാതുകള്‍ അടഞ്ഞു പോകുമ്പോഴാണ് 
കണ്ണടച്ചിരുട്ടാക്കുന്നത് 
കണ്ണില്‍ ഇരുട്ട് നിറയുമ്പോഴാണ് 
പിശാചിനെ സ്വപ്നം കാണുന്നത് 
പിശാചു കൂട്ടുകാരാനാവുമ്പോഴാണ്
ശുദ്ധ സൗഹൃതം മുറിഞ്ഞു പോകുന്നത് 
നല്ല കൂട്ടുകാര്‍ അകന്നു പോകുമ്പോഴാണ് 
അഹങ്കാരം മിത്രമായി വരുന്നത് 
അഹങ്കാരം കൂട്ടാളിയാവുമ്പോഴാണ് 
നാക്കിന്റെ ബോധം നഷ്ടപ്പെടുന്നത് 
അങ്ങിനെയാണ് 
കരണ ക്കുറ്റിയില്‍ അടി വീഴുന്നതും 
വിഷമിറക്കി പത്തി താഴ്ത്താന്‍ പഠിക്കുന്നതും 

2010 ഒക്‌ടോബർ 5, ചൊവ്വാഴ്ച

മഴ

ഇപ്പോള്‍
ഉണരുമ്പോള്‍ എന്നും എന്റെ മനസ്സ് പറയും 
ഒരു നല്ല മഴ കണ്ടിരുന്നെങ്കില്‍ എന്ന് 
മൂടിക്കെട്ടിയ ആകാശവും 
കത്തിപ്പെയ്യുന്ന മഴയും
കുത്തിയൊലിച്ചു ചെമമണ്ണു പൂശിയ റോഡുകളും
എന്നും എന്റെ മനസ്സിലെ നിറമുള്ള സ്വപ്നങ്ങളാണ് 
ഇപ്പോള്‍
എത്ര കാലമായെന്നറിയില്ല
നിറമുള്ള ഒരു മഴ കണ്ടിട്ട് 
എന്നാലും മഴയും മഴക്കാലവും
സ്വപ്നത്തിലെ കൂട്ടുകാരായി വന്നു 
ഓര്‍മകളെ ഇക്കിളിപ്പെടുത്തി ഓളങ്ങളുണ്ടാക്കുന്നു
പൂത്തിരിയും വെടിക്കെട്ടും കഴിഞ്ഞ്‌ 
മരങ്ങളെ കുളിപ്പിച്ച് 
ഇലകളില്‍ നിന്ന് ഇലകളിലേക്കിറ്റി വീണ്‌
സംഗീതത്തിന്റെ അകമ്പടിയോടെ 
മണ്ണിലലിയുന്ന  മഴ
എന്നില്‍ നിന്നകന്ന കന്യകയുടെ മണവും 
മരുഭൂമിയില്‍ കരിഞ്ഞുപോയ പാട്ടും 
ഓര്‍മകളുടെ വേദനയും ഓര്‍മിപ്പിച്ചു 
കണ്ണുകളില്‍ പേമാരി പെയ്യിച്ച് 
എന്നില്‍ നിന്നോടിയകലുന്നു





2010 സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

തടവുകാരന്‍

പടിയിറങ്ങി പ്പൊടിമണ്ണു തട്ടിക്കുടഞ്ഞോടി യൊളിച്ച ഞാന്‍ 
ചെറു ബാല്യകാലത്തു കെട്ടിമേഞ്ഞു
കാലിലുറപ്പിച്ചു  നിര്‍ത്തിയ 
കളി വീടിനുള്ളിലെ തടവുകാരന്‍ .......

കത്തിപ്പെയ്ത മഴയില്‍,
കുത്തിയൊലിച്ച 'ചിറക്കലെ' ചിറയില്‍
ഒരു ചെറു  മീനായിപ്പുളഞ്ഞു നീന്തിയാറാടി
ഉമ്മയുടെ അടികൊണ്ട്
പനിമാറാതെ മൂടിപ്പുതച്ചുറങ്ങിയ 
ബാല്യത്തിന്‍ തടവുകാരന്‍ .............

അക്ഷര മോതേണ്ട വായ്‌ തുറന്നങ്ങനെ 
പുസ്തകം വെക്കേണ്ട മേശയില്‍ കാല്‍വെച്ചു
കൂര്‍ക്കം വലിച്ചുറങ്ങിയ ഗുരുവിന്‍ മുഖത്തേക്ക് 
ഒന്നുമെഴുതാതെ പട്ടിണി കിടന്ന ബുക്കിന്റെ വയറു കീറി 
പ്രതിഷേധ കടലാസ് പക്ഷിയെ പായിച്ച 
കുലീനമാം കുസൃതിയുടെ തടവുകാരന്‍ .......................
മധുര മിഠായിയും
കളറുള്ള പെന്‍സിലും കാത്തു വെച്ചെന്റെ
ആഴ്ച വിരുന്നുകള്‍ ആഘോഷമാക്കിയ 
ധീര 'ശുഹാദാ' വിന്‍ പാട്ടെഴുതി കിസ്സ പറയുന്ന
നബിമാരുടെ കഥ ചൊല്ലി യെന്നെയുറക്കിയ
എന്നിലുറങ്ങിക്കിടക്കുന്ന യെന്റെ"വല്ല്യുപ്പ"യുടെ 
'പടപ്പാട്ടിന്‍ 'തടവുകാരന്‍  ‍...............

ആഴ്ച്ചവിരുന്നുകള്‍ ഒന്ന് മുടങ്ങിയാല്‍ 
"എന്റെ ബാവ വന്നീല "യെന്ന സങ്കടം 
രോഗം വെളുപ്പിച്ച മേനിക്കകത്തുള്ള 
രോഗമില്ലാ മനസ്സ് വിങ്ങിപ്പറയുന്ന,
മരണം കാത്തുകിടന്ന നാളിലും 
"എന്റെ ബാവ വന്നോ" എന്നോര്‍ത്തു ചോദിച്ച 
'വല്ല്യുമ്മ'യുടെ  സ്നേഹത്തിന്‍ തടവുകാരന്‍ ................

മാങ്ങയുടെ മണമൊന്നു  മാറിയാലും
ചക്കയില്‍ മധുരമൊന്നൂറിയാലും
ചാക്കിലൊരു ചുമടാക്കി യോടിവന്ന്
'കുഞ്ഞു ബാവയെ'യൂട്ടുന്ന മറ്റൊരുമ്മ 
ഉമ്മൂമ്മയല്ല തെന്റുമ്മതന്നെ .
 "ഉമ്മിയ്യ‌" താണേലു മുളള സ്നേഹം
 തുല്യമായ് സത്യമായ് പങ്കു വെച്ചു
ഇന്നവര്‍ക്കോര്‍മ്മയുടെ നിമിഷങ്ങളില്‍ 
ഞാനാ മടിയിലെ തടവുകാരന്‍ ......................

'വിഷവള' മെന്തെന്നറിയാതെ പൂത്ത്‌ കായ്ച്ചൊരു
നെല്ലിമരത്തിന്റെ സ്വാദും  നുണഞ്ഞ്‌
'ലക്ഷ്മി' ചേച്ചിയുടെ കൈത്തലംതൂങ്ങിയോടി 
കാട്ടുചോലയുടെ മധുരം കുടിക്കവേ 
പിഞ്ചു കാലിലേക്കോടിക്കയറിയ
ക്രൂരനാം കരിങ്കല്ലു ചീറ്റി ത്തെറിപ്പിച്ച 
ചോരക്കു മുമ്പിലുലയാതെ  പതറാതെ
ഉടുമുണ്ട് കീറി മുറിവ് കെട്ടിയും 
"എന്റെ കുട്ടീ  ............"യെന്നാര്‍ത്തു  വിളിച്ചാളെക്കൂട്ടിയും 
മതഭ്രാന്തെ ന്തെന്നറിയാതെ  എന്നെ ലാളിച്ചയാ
ചേച്ചിയുടെ കനിവിന്റെ  തടവുകാരന്‍  ...........
അങ്ങ് 'തടത്തിലെ' പറമ്പിലൊരു വെയില്‍കാല സന്ധ്യയില്‍
ചുവന്ന സൂര്യനില്‍ നിന്നൂറ്റിയെടുത്ത 
ചെഞ്ചായമണിഞ്ഞൊരു ഞാവല്‍ മരം 
മധുരം നിറഞ്ഞു തുടുത്ത പഴം  നീട്ടി മാടിവിളിക്കവേ 
ഓടിയടുത്തും പാഞ്ഞുകയറിയും
തലകുത്തി വീണ ദിനത്തിന്റെ തടവുകാരന്‍ .............



2010 സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ഒട്ടകം

                                       
ഒട്ടകം ഒരു പ്രതീകമാണ് 
ചരിത്രത്തെ മറന്നുപോയവര്‍ക്കു നേരെ  
തലയുയര്‍ത്തി നടന്നുവരുന്ന
ഓര്‍മ്മകളുടെ പ്രതീകം.......................

ജലയുദ്ധത്തിനു ആയുധം മൂര്‍ച്ച കൂട്ടുന്നവരെ 
കണ്ണിറുക്കി കളിയാക്കി 
കാലംതെറ്റി വരാനിരിക്കുന്ന 
മക്കള്‍ക്കുവേണ്ടി 
കരുണയുടെ തീര്‍ത്ഥം 
സൂക്ഷിച്ചു കാത്തിരിക്കുന്ന 
സ്നേഹത്തിന്റെ പ്രതീകം......................

ഇന്ധനവിലയുടെ ഗ്രാഫ് നോക്കി 
നടു റോഡിലിരുന്നു വെയിലുകായുന്ന
'പ്രകടനത്തൊഴിലാളി'യോട് ചിരിച്ചു തളര്‍ന്ന 
പഴമയുടെ പ്രതീകം .........................

അഹങ്കാരത്തിന്റെ കൊടുമുടിയേറി 
അന്നം മുടക്കാന്‍ 
കാത്തുകെട്ടി കിടക്കുന്നവര്‍ക്ക് 
സാലിഹ് നബിയുടെ കഥ പറഞ്ഞുകൊടുക്കുന്ന 
അധ്യാപകന്റെ പ്രതീകം ....................

ദുരന്തങ്ങളെ 
കാല്‍ ചുവട്ടിലുറക്കിക്കിടത്തി 
ശാന്തമായുറങ്ങുന്ന
സ്വസ്ഥതയുടെ പ്രതീകം ....................

ഇലയിളകിയാലിറങ്ങിപ്പടക്കൊപ്പോരുക്കി 
വരുന്ന ജനതയ്ക്ക് മുന്നില്‍ 
വിളക്കുമാടം കെട്ടി കാത്തിരുന്നു 
ക്ഷമയോതുന്ന
സാത്വികന്റെ പ്രതീകം ............

മരുഭൂമിയുടെ 
നിറവും മണവുമുള്ള 
ആഭിജാത്യത്തിന്റെ പ്രതീകം...................... 
യുദ്ധക്കെടുതികള്‍ക്കൊടുവില്‍
സമാധാനത്തിന്റെ ദൂതുമായോടുന്ന 
ധീരതയുടെ പ്രതീകം.................

ശാന്തി കാലത്ത് 
അന്നം തേടിപ്പോകുന്ന ബദവിയുടെ 
കൂടാരത്തിന് കാവല്‍കിടക്കുന്ന
സത്യ സന്ധ്തയുടെ പ്രതീകം ......................

അലച്ചിലില്‍ ആനന്ദം കണ്ടെത്തുന്ന 
ഖാഫിലക്ക് കൂട്ടുപോയി
നിയോഗം പൂര്‍ത്തീകരിച്ച സായൂജ്യം തേടുന്ന 
കൂട്ടാളിയുടെ പ്രതീകം.........................

കെട്ട് ഭാണ്ടങ്ങളുടെ ഭാരം പേറി 
നടുവൊടിഞ്ഞ്
നന്ദികേട്‌ പ്രതിഫലം വാങ്ങി 
അറവുശാലയില്‍ മൂര്‍ച്ചകൂട്ടിയ 
കത്തിയില്‍ നിന്നിറ്റിവീഴുന്ന 
ചോര പേക്കിനാവുകണ്ട് 
ഞെട്ടിയുണരുന്ന പ്രവാസിയുടെ 
ദുഃഖത്തിന്റെ പ്രതീകം................

അങ്ങിനെ യങ്ങിനെ 
ഒട്ടകം 
എല്ലാറ്റിന്റെയും പ്രതീകമാവുന്നു 
എല്ലാ പ്രതീകങ്ങളെയും 
വെല്ലുവിളിക്കുന്ന 
തലയെടുപ്പിന്റെ 
പ്രതീകവും ഒട്ടകം തന്നെ ..........

2010 സെപ്റ്റംബർ 19, ഞായറാഴ്‌ച

അവള്‍

എന്നാണവള്‍ എന്റെ മനസ്സില്‍ കൂട് കൂട്ടിയത് എന്നെനിക്കറിയില്ല 
ഓര്‍മവെച്ച നാള്‍ മുതല്‍ 
പകലിലും രാവിലും എനിക്ക് കൂട്ടായിരുന്നു 
ചിരിക്കാനും കരയാനും 
എരിവും പുളിയും പങ്കുവെക്കാനും 
ചിലപ്പോഴൊക്കെ മധുരമായി പിണങ്ങാനും 
അവളെന്റെ നിഴലായി കൂടെനടന്നു 
പകലില്‍ എന്റെ കനവായി 
രാവില്‍ എനിക്ക് കുളിരായി
കുളിരില്‍ എന്റെ കനലായി 
പിന്നെ 
ജീവന്റെ തുടിപ്പും താളവുമായി 
എന്നെ പുതച്ചവളുറങ്ങി
ഒടുവില്‍ 
അവളെ കാണാതായപ്പോഴാണ് 
എന്റെ കണ്ണിലുറവ പൊട്ടിയതും 
കനവുകളുറഞ്ഞു പോയതും,
ഒരുനാള്‍ കുപ്പിവള കിലുങ്ങും പോലെ ഒരു ചിരി 
അവളുടെ ചിരി .............
തിരഞ്ഞു തളര്‍ന്ന കണ്ണുകളില്‍ സ്നേഹത്തിന്റെ സ്പര്‍ശം 
പരിഭവം നടിച്ച എന്നോടവള്‍ .........
"ഞാനോടിയോളിച്ചതല്ല ,നിന്നിലലിഞ്ഞ് ചേര്‍ന്നതാണ് 
എന്നും ഞാനുണ്ടായിരുന്നു, നിന്റെയുള്ളില്‍ "
ശരിയാണ്, 
അവളുണ്ടായിരുന്നു എന്റെയുള്ളില്‍, 
പിന്നെ ആരാണവളെ 
എന്നില്‍നിന്ന് മറയിട്ടകറ്റുന്നത് ..........

2010 സെപ്റ്റംബർ 13, തിങ്കളാഴ്‌ച

വില്‍ക്കാനുണ്ട് ,സ്നേഹം

ചന്ത  ,
എന്നും അവനൊരല്‍ഭുതമായിരുന്നു 
ദിനേനെ മാറുന്നതുകൊണ്ട് മാത്രമല്ല ,
അതിന്റെ ശബ്ദഘോഷങ്ങളും ,അലങ്കാരചിന്ഹങ്ങളുമെല്ലാം 
ഏറെ വിചിത്രമാണവന് 
പിന്നെ ഇല്ലാ ഗുണങ്ങള്‍ പറഞ്ഞുള്ള വിലപേശലുകള്‍.................
ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം 
ഇന്നലെയാണവന്‍  ചന്ത കാണാനിറങ്ങിയത് 
മുന്‍പ് വെറുതെകിട്ടിയിരുന്നവെള്ളം മുതല്‍ 
മൂല്യമറിയാത്ത ഗര്‍ഭപാത്രം വരെ വില്പനക്കുണ്ട് 
ഗര്‍ഭ ശുശ്രൂഷക്കും പ്രകടനത്തിനും മാത്രമല്ല 
മരണാനന്തര കര്‍മങ്ങള്‍ക്കും, തലചേര്‍ന്നിരുന്നു കരയാനും 
ഏജന്‍സികള്‍ കടതുറന്നിരിപ്പുണ്ട് 
സ്നേഹം ഒരു വിപണനവസ്തുവാണെന്ന് അവനറിയില്ലായിരുന്നു 
അടുത്തവര്‍ക്കും അകന്നവര്‍ക്കുമെല്ലാം വാരിക്കോരിനല്‍കിയപ്പോള്‍ 
കിട്ടിയവരില്‍ ചിലര്‍ പല്ലുയര്‍ത്തി ചിരിക്കുന്നതുകണ്ട് 
പാവം കരുതി 
അത് സ്നേഹത്തിനുള്ള മറുചിരിയാണെന്ന് 
ഇപ്പോള്‍,എല്ലാത്തിനും വിലയിട്ട കാലത്ത് 
ചന്തയുടെ കൌതുകം നോക്കി നടക്കുമ്പോഴാണ് കണ്ടത് 
ഒരമ്മ മകളോട് വില പേശുന്നു
പത്തുമാസത്തെ ഗര്‍ഭത്തിനു വാടകവേണമെന്ന്
മുലപ്പാലിന്റെ വില കിട്ടിയില്ലെന്ന് 
നെഞ്ചിടിപ്പോടെ മുന്നോട്ടു നടന്നപ്പോള്‍ 
ഒരച്ചന്‍ മകന്റെനെരെ തിരിഞ്ഞു കൊട്ടേഷന്‍ നല്‍കുന്നു 

ബന്ധം തുടരാന്‍ രണ്ടു ലക്ഷം ..........
ബന്ധം പിരിയാന്‍ മൂന്നു ലക്ഷം ...........
അല്ഭുതക്കാഴ്ചകള്‍ കണ്ട് തലകറങ്ങിവീണ അവന്‍ കണ്ണുതുറന്നപ്പോള്‍ 
അടുത്തിരുന്നൊരാള്‍ വായിക്കുന്നത് കേട്ടു ......
"ഇന്ന കസീറന്‍ മിനല്‍ ആഹ്ബാരി വര്‍രുഹ്ബാനി ല യൌകുലൂന അമവാലന്നാസി ബില്‍ ബാത്തില്‍ .................... "
ഒളിഞ്ഞിരുന്നു ഊറിച്ചിരിക്കുന്ന പിശാച്ച്‌ 
വേദം വായിക്കുന്നവനെ നോക്കി പല്ല് കടിക്കുന്നത് കണ്ട്
അവന്‍ തിരിഞ്ഞോടി ,
ഭീതിയോടെ 
ചന്തയില്‍ അപ്പോഴും വിലപേശല്‍ നടക്കുന്നുണ്ടായിരുന്നു